
ന്യൂഡൽഹി: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന മാതൃകയെക്കുറിച്ച് സാമ്പത്തിക സർവേയിൽ പ്രശംസ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ആശാ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പിന്തുണയോടെ ഏറ്റവും ദുർബലരായ കുടുംബങ്ങളെ കണ്ടെത്താൻ കേരള സർക്കാർ സമഗ്രമായ രീതി നടപ്പാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ആധാർ, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി), തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയ അവശ്യരേഖകളും ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷൻ തുടങ്ങിയ സേവനങ്ങളും ഈ കുടുംബങ്ങൾക്ക് ഉറപ്പാക്കി.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള കൃഷി രീതികൾക്കായി സംസ്ഥാനത്തു നടപ്പാക്കിയ ‘കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേനൈസേഷൻ’(കേര) പദ്ധതിക്കു സർവേയിൽ അഭിനന്ദനമുണ്ട്. കൊച്ചി വാട്ടർ മെട്രോ, കുടുംബശ്രീ മിഷൻ, ആലപ്പുഴയിലെ ജലഗതാഗത സൗകര്യം തുടങ്ങിയവയും സർവേയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.






