
ന്യൂഡൽഹി: സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സമീപം എം പിമാർക്കായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഓഫീസുകളുടെ വലുപ്പവും ചെലവും പരിഷ്‌കരിച്ചു.
ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ( സി പി ഡബ്ല്യു ഡി) പുറത്തുവിട്ടത്. ചെലവ് 225 കോടിയും പ്ലിന്ത് ഏരിയ 20,000 ചതുരശ്ര മീറ്ററുമായാണ് കുറച്ചത്.
2022 നവംബറിലാണ് 1,210 കോടി രൂപയും 98,000 ചതുരശ്ര മീറ്റർ വിസ്‌തീർണവുമുള്ള ‘എം പി ചേമ്പേഴ്സ്’ പദ്ധതി കേന്ദ്ര പൊതുമരാമത്ത് കൊണ്ടുവന്നത്.
ആദ്യ ലേലത്തിൽ ഇത് 1,435 കോടി രൂപയ്ക്കും 1,18,000 ചതുരശ്രമീറ്റർ വിസ്‌തീർണത്തിലുമായിരുന്നു. എന്നാൽ പത്ത് നിലയായിരുന്ന കെട്ടിടം ഇപ്പോൾ എട്ട് നിലയാക്കിമാറ്റി പരിഷ്കരിച്ചു. പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തിയതായി സി പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
പുതിയ ലേലത്തിന്റെ അവസാന തീയതി ജനുവരി 27 ആണ്. ലേലക്കാർക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങളും സി പി ഡബ്ല്യു ഡി പരിഷ്കരിച്ചു.വാർഷിക സാമ്പത്തിക വിറ്റുവരവ് 430.50 കോടി രൂപയിൽ നിന്ന് 365 കോടി രൂപയായി കുറച്ചു.
ആസ്‌തി 143.5 കോടിയിൽ നിന്ന് 121 കോടി രൂപയായി കുറച്ചു. എന്നാൽ ലേലം കൊള്ളുന്നയാൾക്ക് പ്രോജക്റ്റ് പൂർത്തിയാക്കാൻ കുറഞ്ഞ സമയം മാത്രമേ ലഭിക്കുകയുള്ളു. സമയപരിധി 36 മാസത്തിൽ നിന്ന് 30 മാസമായി കുറച്ചു. ലേലക്കാരിൽ നിന്ന് ഒരു കമ്പനിയെ സി പി ഡബ്ല്യു ഡി തിരഞ്ഞെടുക്കും.
സെൻട്രൽ വിസ്‌ത ഏരിയയുടെ ഭാഗമായി നിലവിലുള്ള ട്രാൻസ്‌പോർട്ട് ഭവനും, ശ്രമ ശക്തിഭവനും പൊളിച്ചുമാറ്റിയ ശേഷം അവിടെയായിരിക്കും ‘എംപി ചേമ്പേഴ്‌സ്’ പദ്ധതി വരുന്നത്.
എല്ലാ എം പി ഓഫീസുകളും മികച്ച സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.