
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ ഇന്ധനശേഖരം സുസ്ഥിരമാണെന്ന് റിപ്പോർട്ട്.
രാജ്യാന്തര വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ആലോചിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ ഊർജചെലവ് വർധിച്ചതിനെത്തുടർന്ന് ശനിയാഴ്ച മുതൽ പാചകവാതക വിലയിൽ കുത്തനെ വർധനയുണ്ടായി.
രാജ്യത്തെ പെട്രോളിയം ശേഖരം ദിവസംതോറും വർധിച്ചുവരികയാണെന്നും വിതരണത്തിലുണ്ടാകാൻ സാധ്യതയുള്ള തടസ്സങ്ങളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റഷ്യയിൽനിന്നുള്ള ദ്രാവക പ്രകൃതിവാതകം (എൽ.എൻ.ജി.)വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ട്.
കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ കാർഗോകൾ വാങ്ങുന്നതിനായി അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചതും ഇന്ത്യയ്ക്ക് ഗുണകരമാകും.
സൗദി അറേബ്യയിലെ പ്രധാന കയറ്റുമതി കേന്ദ്രമായ യാംബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കൂടുതൽ ക്രൂഡ് ഓയിൽ ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.






