
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ ജീവനക്കാർ വലിയ സമ്മാനവുമായി കേന്ദ്രസർക്കാർ. എട്ടാം ശമ്പള കമീഷൻ നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എയും(ക്ഷാമബത്ത) പെൻഷൻകാരുടെ ഡി.എ റിലീഫും(ഡി.ആർ)വീണ്ടും വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 1.2 കോടിയിലേറെ കേന്ദ്രജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രയോജനപ്പെടുന്നതാണിത്.
ദീപാവലിക്ക് തൊട്ടുമുമ്പ് ഒക്ടോബർ ആദ്യവാരം ഡി.എ വർധിപ്പിച്ചേക്കും. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡി.എ 55 ശതമാനത്തിൽനിന്ന് 58 ശതമാനമായി വർധിക്കും. 2025 ജൂലൈ മുതൽ മാറ്റം പ്രകടമാകും. അതായത് ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് മാസത്തെ കുടിശ്ശിക ലഭിക്കും. അത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട്. സർക്കാർ വർഷത്തിൽ രണ്ട് തവണയാണ് ഡി.എ മാറ്റം വരുത്തുന്നു. ജനുവരി-ജൂൺ കാലയളവിലും ജൂലൈ-ഡിസംബർ കാലയളവിലും.
ഡി.എ എങ്ങനെയാണ് കണക്കാക്കുന്നത്?
ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡി.എ അലവൻസ് നിർണയിക്കുന്നത്. ഈ ഫോർമുല സി.പി.ഐ-ഐ.ഡബ്ല്യു ഡാറ്റയുടെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അന്തിമ വർധനവ് ശ്രദ്ധേയമാണ്. കാരണം ഇത് 2025 ഡിസംബർ 31 ന് കാലാവധി അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അവസാന ഡിഎ വർധനവായിരിക്കും. 2025 ജനുവരിയിലാണ് സർക്കാർ എട്ടാം ശമ്പള കമീഷൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ അതിന്റെ ടേംസ് ഓഫ് റഫറൻസ്, ചെയർമാൻ, അംഗങ്ങൾ എന്നിവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആ സ്ഥിതിക്ക് എട്ടാം ശമ്പള കമീഷൻ നടപ്പാക്കുന്നത് വൈകാനാണ് സാധ്യത.