
കൊച്ചി: ആഗോള ധന മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ നടപ്പുവർഷവും ലോകത്തിലെ കേന്ദ്ര ബാങ്കുകള്‍ സ്വർണ ശേഖരം കുത്തനെ വർദ്ധിപ്പിക്കുന്നു. തുടർച്ചയായ നാലാമത്തെ വർഷമാണ് കേന്ദ്ര ബാങ്കുകള്‍ സ്വർണം വാങ്ങികൂട്ടുന്നത്.
സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ പ്രിയമേറുന്നതിനാല്‍ നടപ്പുവർഷത്തെ വാങ്ങല്‍ ആയിരം ടണ്ണാകുമെന്ന് ആഗോള ഏജൻസികള്‍ പ്രവചിക്കുന്നു. ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ സ്വർണ വിലയില്‍ 29 ശതമാനം വർദ്ധനയാണുണ്ടായത്.
ഏപ്രിലില്‍ ഔണ്‍സിന് 3,500 ഡോളർ വരെ ഉയർന്ന സ്വർണ വില നിലവില്‍ 3,300 ഡോളറിനടുത്താണ്. ഡോളർ അധിഷ്ഠിത ആസ്തികളില്‍ നിന്ന് പിൻമാറുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്കുകള്‍ സ്വർണ ശേഖരം ഉയർത്തുന്നത്.
സ്വർണാഭരണങ്ങള്‍, സ്വർണ നിക്ഷേപം എന്നിവ കഴിഞ്ഞാല്‍ ഉപഭോഗത്തില്‍ പ്രധാന സ്ഥാനം കേന്ദ്ര ബാങ്കുകളുടെ വാങ്ങലിനാണ്. കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകള്‍ 1,086 ടണ്‍ സ്വർണമാണ് വിദേശ നാണയ ശേഖരത്തിലേക്ക് വാങ്ങിയത്. ജനുവരി മുതല്‍ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ പോളണ്ട്, അസർബൈജാൻ, ചൈന എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളാണ് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയത്.
സ്വർണാഭരണ കച്ചവടം ഇടിയുന്നു
വില മാനം മുട്ടെ ഉയരുന്നതിനാല്‍ ആഗോള തലത്തില്‍ സ്വർണാഭരണങ്ങളുടെ വില്‍പ്പന ഇടിയുകയാണ്.പ്രധാന വിപണികളായ ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ ചെറുകിടക്കാർ വാങ്ങല്‍ തീരുമാനം നീട്ടിവക്കുകയാണ്.
കഴിഞ്ഞ വർഷം ജുവലറി ഉപഭോഗം ഒൻപത് ശതമാനം കുറഞ്ഞ് 2,011 ടണ്ണിലെത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. നടപ്പുവർഷം ഉപഭോഗത്തില്‍ 16 ശതമാനം ഇടിവാണുണ്ടായത്.
റിസർവ് ബാങ്കും വാങ്ങല്‍ മോഡില്‍
ടപ്പുവർഷം റിസർവ് ബാങ്ക് ഒഫ് ഇന്ത്യയും വലിയ തോതില്‍ സ്വർണം വാങ്ങി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ആദ്യ നാല് മാസങ്ങളില്‍ റിസർവ് ബാങ്കിന്റെ സ്വർണ ശേഖരത്തില്‍ 5.5 ടണ്ണിലധികം വർദ്ധനയുണ്ടായി. ആഗോള തലത്തില്‍ സ്വർണ ശേഖരത്തില്‍ ഇന്ത്യ നിലവില്‍ ഏഴാം സ്ഥാനത്താണ്.
നടപ്പുവർഷം സ്വർണ ശേഖരം ഉയർത്തിയ കേന്ദ്ര ബാങ്കുകള്‍
രാജ്യം വാങ്ങിയ സ്വർണം
- പോളണ്ട് 60 ടണ്‍
- സ്‌റ്റേറ്റ് ഓയില്‍ ഫണ്ട് ഒഫ് അസർബൈജാൻ 19 ടണ്‍
- ചൈന 17 ടണ്‍
- തുർക്കി 10 ടണ്‍
- ചെക്ക് റിപ്പബ്ളിക് 8 ടണ്‍
- കസാക്കിസ്ഥാൻ 8 ടണ്‍