
കൊച്ചി: ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന ഉടമകള്‍ക്ക് അവരുടെ വാഹനങ്ങളിലെ ബാറ്ററിയുടെ വിവരങ്ങള്‍ അറിയാനായി ‘ബാറ്ററി പാസ്പോർട്ട്’ സംവിധാനം വരുന്നു.
ഇതുവഴി ബാറ്ററിയുടെ പ്രകടനം, കാലാവധി, വിതരണ ശൃംഖല അടക്കമുള്ള വിവരങ്ങള്‍ ക്യൂആർ കോഡ് മുഖേന പരിശോധിക്കാൻ കഴിയും.
ഇവികളില്‍ ഏകദേശം 40 ശതമാനം ചെലവും ബാറ്ററികള്‍ക്കാണ് വരുന്നത്. എന്നാല്‍, ബാറ്ററി തകരാർ മൂലം ഇവികള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വർധിച്ചതോടെയാണ് കേന്ദ്രസർക്കാർ ബാറ്ററി പാസ്പോർട്ട് നടപ്പാക്കാനൊരുങ്ങുന്നത്.
ബാറ്ററി പാസ്പോർട്ടുമായി ബന്ധപ്പെട്ട് നിതി ആയോഗ് വിവിധ മന്ത്രാലയങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
ആധാർ കാർഡിനു സമാനമായി ഓരോ ബാറ്ററിക്കും സവിശേഷമായ തിരിച്ചറിയല്‍ നമ്പരോടുകൂടിയുള്ളതായിരിക്കും ബാറ്ററി പാസ്പോർട്ട് സംവിധാനം.
ബാറ്ററി പാസ്പോർട്ട് സംവിധാനം നടപ്പിലായാല്‍ ബാറ്ററി സെല്ലുകള്‍ ഒരേ വർഷം നിർമിച്ചവയാണോ എന്നതടക്കം ഉറപ്പാക്കാനാകും.
വിവിധ കാലഘട്ടങ്ങളില്‍ നിർമിച്ച ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്ത് അത് വാഹനത്തിന്റെ ഒരേ മൊഡ്യൂളുകളില്‍ ഉപയോഗിക്കുന്നത് ഇതുവഴി തടയാനാകും.