
ന്യൂഡൽഹി: ഇറാന്‍- യുഎസ് വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ എല്‍പിജി വിതരണത്തിന് പുതിയ ഫോര്‍മുല അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍. യുദ്ധത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്ക് മാത്രമായിരുന്നു പ്രധാന്യം നല്‍കുയിരുന്നത്.
പ്ലാസ്റ്റിക് നിര്‍മ്മാണം പോലുള്ള മറ്റു ആവശ്യങ്ങള്‍ക്കു പെട്രോളിയം വഴി തിരിച്ചുവിടുന്നത് പൂര്‍ണ്ണമായി വിലക്കുകയും, എണ്ണക്കമ്പനികളോട് എല്‍പിജി നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ ആക്കാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. നിലവില്‍ ആഗോള സാഹചര്യങ്ങള്‍ അനുകൂലമാകുന്നതോടെയാണ് കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷ്യ സംസ്‌കരണം, കൃഷി തുടങ്ങിയ നിര്‍ണായക മേഖലകളെ പിന്തുണയ്ക്കുകയാണ് പുതിയ ഫോര്‍മുലയുടെ ലക്ഷ്യം. മോദി സര്‍ക്കാരിന്റെ പുതുക്കിയ എല്‍പിജി നയം ഫാര്‍മ, ഭക്ഷണം, പോളിമറുകള്‍, കൃഷി, പാക്കേജിംഗ്, പെയിന്റ്, സ്റ്റീല്‍, സെറാമിക്‌സ്, ഗ്ലാസ്, എയറോസോള്‍ എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങള്‍ക്ക് ബള്‍ക്ക് എല്‍പിജി വിതരണം ഉറപ്പാക്കുമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തെ ഉദ്ധരിച്ച് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം ഗാര്‍ഹിക എല്‍പിജി വിതരണത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും, വിതരണ ശൃംഖലയ്ക്കും ഈ മേഖലകള്‍ അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മാര്‍ച്ചിന് മുമ്പത്തെ വ്യവസായങ്ങളുടെ എല്‍പിജി ഉപഭോഗ നിലവാരത്തിന്റെ 70 ശതമാനം വരെ പുതിയ നയം ഉറപ്പാക്കും.
അതേസമയം മുഴുവന്‍ മേഖലയ്ക്കും മൊത്തത്തിലുള്ള പ്രതിദിന വിഹിതത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും. മറ്റു ഊര്‍ജ്ജ മാര്‍ഗങ്ങള്‍ വഴി മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത ഫാക്ടറികള്‍ക്കാകും മുന്‍ഗണന. ഇത്തരം കേസുകളില്‍ ഈ യൂണിറ്റുകള്‍ക്ക് ആദ്യം എല്‍പിജി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) അടിസ്ഥാന സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരിഷ്‌കാരങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 10% അധിക എല്‍പിജി വിഹിതം ലഭ്യമാക്കുമെന്ന് കേന്ദ്രത്തിന്റെ പുതിയ നയം വ്യക്തമാക്കുന്നു.
ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചതും, എണ്ണ- വാതക ലഭ്യത കുറഞ്ഞതും മൂലം സര്‍ക്കാര്‍ രാജ്യത്ത് എല്‍പിജിയില്‍ ചില നിയന്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതു പ്രകാരം ഗാര്‍ഹിക എല്‍പിജി റീഫില്ലിന് നഗര പ്രാദേശങ്ങളില്‍ 25 ദിവസവും, ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നിര്‍ദേശിക്കുന്നു.
കൂടാതെ പിഎം ഉജ്ജ്വല യോജന കണക്ഷകനുകള്‍ക്കു കീഴില്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷം 12 ല്‍ നിന്ന് 9 ആയും കുറച്ചിരുന്നു. എല്‍പിജി പ്രതിസന്ധി നേരിടാന്‍ 5 കിലോഗ്രാം കുട്ടി സിലണ്ടറുകളുടെ ഉപയോഗവും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു.
ഇത്തരം സിലിണ്ടറുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഛോട്ടു സിലിണ്ടറുകളുടെ വിതരണം ദിവസത്തില്‍ 1 ലക്ഷം കടന്നതായും റിപ്പോര്‍ട്ടുകുണ്ട്.






