
മുംബൈ: 114.98 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ടെലികോം ലിമിറ്റഡിനും അതിന്റെ മുൻ ഡയറക്ടർമാർക്കും ബന്ധപ്പെട്ടവർക്കുമെതിരെ കേസെടുത്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). കേസുമായി ബന്ധപ്പെട്ട് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. റിലയൻസ് ടെലികോം ലിമിറ്റഡ്, മുൻ ഡയറക്ടർമാരായ സതീഷ് സേത്, ഗൗതം ബി. ദോഷി, മറ്റു വ്യക്തികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വഞ്ചന, 1988ലെ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ പെരുമാറ്റം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങൾ.
ബാങ്കിനെ കമ്പനി വഞ്ചിച്ചുവെന്നും 114.98 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും എസ്.ബി.ഐയുടെ പരാതിയിൽ പറയുന്നു. റിലയൻസ് ടെലികോം ലിമിറ്റഡിന് 735 കോടി രൂപയുടെ വായ്പ അനുവദിച്ച 11 ബാങ്കുകളുടെ കൺസോർഷ്യത്തിൽ എസ്.ബി.ഐയും ഭാഗമായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സി.ബി.ഐ മുംബൈയിലെ സതീഷ് സേത്തിന്റെയും ഗൗതം ബി. ദോഷിയുടെയും വസതികളിലും കമ്പനിയുടെ രജിസ്ട്രേഡ് ഓഫിസിലും റെയ്ഡ് നടത്തി.
റെയ്ഡുകളിൽ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകൾ കണ്ടെടുത്തതായി സി.ബി.ഐ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി പറഞ്ഞു.






