
ലണ്ടൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2029ഓടെ പ്രവർത്തനച്ചെലവ് പത്ത് ശതമാനം കുറയ്ക്കുന്നതിന്റെ ഭാഗമായി രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബിബിസി. ബിബിസിയിലെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലാകുമിത്.
പണപ്പെരുപ്പം, ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനക്കുറവ്, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
2027 ഏപ്രിൽ മാസത്തോടെ നടപടികൾ ആരംഭിക്കും. ഗൂഗിളിന്റെ മുൻ എക്സിക്യൂട്ടീവ് മാറ്റ് ബ്രിട്ടിൻ അടുത്ത മാസം ഡയറക്ടർ ജനറലായി ചുമതലയേൽക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം.
ഡോണാൾഡ് ട്രംപുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദത്തെത്തുടർന്ന് ടിം ഡേവിയും ഡെബോറ ടർണസും രാജിവെച്ച ഒഴിവിലേക്കാണ് ബ്രിട്ടിൻ എത്തുന്നത്.






