
ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തിലെ ലിക്വിഡിറ്റി മിച്ചം 70 ബില്യണ്‍ രൂപയായി കുറഞ്ഞു. 2025 മാര്‍ച്ച് അവസാനത്തിന് ശേഷം രേഖപ്പെടുത്തിയ താഴ്ന്ന നിലയാണിത്. ആദായ നികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ 2.6 ട്രില്യണ്‍ രൂപയുടെ ഔട്ട്ഫ്ലോ സംഭവിച്ചതോടെയാണിത്.
അതേസമയം സ്ഥിതി മെച്ചപ്പെടുമെന്ന് വിദഗ്ധര്‍ പറഞ്ഞു. വരും ദിവസങ്ങളിലെ സര്‍ക്കാര്‍ ചെലവ് ലിക്വിഡിറ്റി പുന:സ്ഥാപിക്കാനുതകുന്നതാകും. ബോണ്ട് റിഡംപ്ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ബാങ്കുകളിലെത്തും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുപ്രകാരം മൊത്തം ബാങ്ക് നിക്ഷേപങ്ങളുടെ 1 ശതമാനം ലിക്വിഡിറ്റി അനുയോജ്യമാണ്. ഇത് ഏകദേശം 2.5 ട്രില്യണ്‍ രൂപ വരും.
സമീപകാല നികുതി തിരിച്ചടവുകള്‍ക്ക് മുന്‍പ് ബാങ്കിംഗ് സംവിധാനം ഈ നിലയ്ക്ക് മുകളില്‍ മിച്ചം നിലനിര്‍ത്തിയിരുന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റായ ഗൗര സെന്‍ ഗുപ്ത പറയുന്നതനുസരിച്ച് ഒക്ടോബറില്‍ ലിക്വിഡിറ്റി ഉയരും. കാരണം ആര്‍ബിഐ സെപ്തംബറിനും നവംബറിനുമിടയില്‍ നാല് തുല്യഘട്ടങ്ങളിലായി ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) 100 ബേസിസ് പോയിന്റ് കുറയ്ക്കുന്നുണ്ട്.
നീക്കം ബാങ്കുകളില്‍ കൂടുതല്‍ പണം എത്തിക്കുകയും ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വായ്പയ്ക്കായി ഉപയോഗിക്കാത്തതും ആര്‍ബിഐയില്‍ ബാങ്കുകള്‍ സൂക്ഷിക്കേണ്ടതുമായ തുകയാണ് സിആര്‍ആര്‍.