
കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ, നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,197 കോടിയായി വർധിച്ചു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ പത്ത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കമ്പനിയുടെ പ്രവർത്തന ലാഭവും (ഓപ്പറേറ്റിംഗ് എബിറ്റ്ഡ) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് 22 ശതമാനം വർധിച്ച് 263 കോടി രൂപയിലെത്തി.
എബിറ്റ്ഡ മാർജിനുകൾ 22 ശതമാനമായും മെച്ചപ്പെട്ടു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 21.4 ശതമാനത്തേക്കാളും, നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ 20 ശതമാനത്തേക്കാളും കൂടുതലാണ്.
നോൺ-കൺട്രോളിംഗ് ഇൻ്ററസ്റ്റ് കിഴിച്ചുള്ള കമ്പനിയുടെ സാധാരണ ലാഭം (നോർമലൈസ്ഡ് പ്രോഫിറ്റ് ആഫ്റ്റർ ടാക്സ്) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനവും, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23 ശതമാനവും വർധിച്ച് 110 കോടി രൂപയിലെത്തി.
ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായുള്ള കമ്പനിയുടെ ലയനത്തിന് ഓഹരി വിപണികളിൽ നിന്ന് ഇതിനോടകം നോ-ഒബ്ജക്ഷൻ ലെറ്ററുകൾ ലഭിച്ചിട്ടുണ്ട്. ഈ ലയനം ഇന്ത്യയിലെ ഏറ്റവും സമഗ്രവും ഏകീകൃതവുമായ ആരോഗ്യ സേവന ശൃംഖലകളിലൊന്നായി ആസ്റ്ററിനെ മാറ്റും.
ഡിജിറ്റൽ ഹെൽത്ത് കെയർ മേഖലയിൽ നടത്തുന്ന തുടർച്ചയായ നിക്ഷേപങ്ങളും, ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും, ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ സുസ്ഥിരമായ ദീർഘകാല വളർച്ചയ്ക്ക് കരുത്തേകും.






