ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ആസ്റ്റർ‌ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയറും തമ്മിലെ ലയനം ഉടൻ

  • ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി

കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്യൂർഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു.

ഫെബ്രുവരി 27-നും മാർച്ച് 13-നും ഇടയിലായിരിക്കും യോഗം നടക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ലയനങ്ങളിലൊന്നിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം.

ലയനത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റുകളും നേരത്തെ തന്നെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആസ്റ്റർ പ്രൊമോട്ടർമാരും ബ്ലാക്ക്‌സ്റ്റോണും ചേർന്നായിരിക്കും ലയനശേഷം നിലവിൽ വരുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ’ എന്ന സ്ഥാപനത്തെ നയിക്കുന്നത്. രാജ്യത്തുടനീളം ഏറ്റവും മികച്ച അത്യാധുനിക വൈദ്യചികിത്സ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും ഒന്നിക്കുന്നത്.

ഇരു സ്ഥാപനങ്ങളും ലയിപ്പിച്ചു രൂപീകരിക്കുന്ന ‘ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്’ കീഴിൽ ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ നാല് മുൻനിര ബ്രാൻഡുകൾ ഉണ്ടായിരിക്കും.

2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് ആസ്റ്ററിന് 5,195ലധികം രോഗികളെയും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 രോഗികളെയും കിടത്തി ചികില്സിക്കാനുള്ള സൗകര്യമാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാവും.

തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യ 14,715 ആയി ഉയർത്താനും ഉദ്ദേശിക്കുന്നുണ്ട്. ഈ വലിയ ശൃംഖലയിലൂടെ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളിലും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നു.

തടസങ്ങളില്ലാത്ത, ലോകോത്തര ചികിത്സാനുഭവം രോഗികൾക്കും കുടുംബാംഗങ്ങൾക്കും നല്കാൻ പുതുതായി നിലവിൽ വരുന്ന സംയുക്ത ആശുപത്രി ശൃംഖലയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

X
Top