
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പ്രഖ്യാപിക്കുകയും നടപ്പാക്കി ഉത്തരവിറക്കുകയും ചെയ്ത അഷ്വേഡ് പെൻഷൻ പദ്ധതി 2 മാസമായിട്ടും പ്രാബല്യത്തിലായില്ല. കഴിഞ്ഞ 2 മാസത്തിനിടെ സർക്കാർ സർവീസിൽ ചേർന്ന രണ്ടായിരത്തോളം ജീവനക്കാർക്ക് അതിനാൽ പങ്കാളിത്ത പദ്ധതി തിരഞ്ഞെടുക്കേണ്ടി വന്നു.
ഇൗയാഴ്ച പതിനായിരത്തോളം ജീവനക്കാർ വിരമിക്കാനിരിക്കുകയാണ്. അവർക്കു പകരമെത്തുന്നവർക്കും അഷ്വേഡ് പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാൻ അവസരമില്ല. ചട്ടം തയാറാക്കുന്നതടക്കമുള്ള ഒരു നടപടിയും പൂർത്തിയാക്കാത്തതാണ് പദ്ധതിയെ അവതാളത്തിലാക്കിയത്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ 2 ബജറ്റുകളിലാണ് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്. എന്നാൽ, നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലേക്കു കടന്നതു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ്. അതിനാൽ തീരുമാനം ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ ആരോപിച്ചിരുന്നു.
പെൻഷൻ ഫണ്ട് രൂപീകരിക്കുക, സർക്കാർ വിഹിതം കൈമാറുക, ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം നിശ്ചയിക്കുക തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങൾ ബാക്കിയാണ്. യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന ആദ്യത്തെ ബജറ്റിൽ പദ്ധതിയെക്കുറിച്ചു കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
സ്പാർക്കിൽ വിവരങ്ങളില്ല
സർക്കാർ ജീവനക്കാർ സർവീസിൽ പ്രവേശിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ് ഇപ്പോൾ ചേരുന്നത്. ഇതിനുള്ള സൗകര്യം സ്പാർക്കിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ, അഷ്വേഡ് പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള ഒരു സൗകര്യവും ലഭ്യമല്ല. അതിനാൽ അഷ്വേഡ് പെൻഷൻ പദ്ധതിയിൽ ചേരാൻ താൽപര്യം കാട്ടുന്ന പുതിയ ജീവനക്കാർക്കു കൃത്യമായ മറുപടി നൽകാൻ ഡിഡിഒമാർക്കും കഴിയുന്നില്ല.
അവസാനം കൈപ്പറ്റിയ ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണ് അഷ്വേഡ് പെൻഷൻ പദ്ധതി. സർക്കാർ വിഹിതവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും കൊണ്ടാണ് പെൻഷൻ ഫണ്ട് പ്രവർത്തിക്കുക. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് അഷ്വേഡ് പെൻഷൻ പദ്ധതിയിലേക്കു മാറുന്നവർക്ക് ഇതുവരെ പെൻഷൻ ഫണ്ടിലേക്ക് അടച്ച തുക തിരികെ ലഭിക്കുമെന്ന ഉറപ്പും കിട്ടിയിട്ടില്ല.






