
ന്യൂഡൽഹി: വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയും ചൈനയും ആഗോള സാമ്പത്തിക വളർച്ചയുടെ പകുതി സംഭാവന ചെയ്യുന്നുവെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്).
ഐ.എം.എഫ് പുറത്തിറക്കിയ റീജനൽ ഇക്കണോമിക് ഔട്ട് ലുക്ക്-ഏഷ്യ ആൻഡ് പസഫിക് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2023ൽ ഏഷ്യ-പസഫിക് മേഖല മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. 2022 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 4.6 ശതമാനമാണ് 2023ലെ വളർച്ചാ നിരക്ക്.
2022ൽ ഇത് 3.8 ശതമാനമായിരുന്നു. ആഗോള വളർച്ചയുടെ 70 ശതമാനം സംഭാവന ചെയ്യുന്നത് ഏഷ്യ-പസഫിക് മേഖലയാണെന്നും റിപ്പോർട്ട് വിവരിക്കുന്നു.
2023 എന്നത് ആഗോള സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്ന വർഷമാണ്. പണനയത്തിൽ കൂടുതൽ ശക്തമാക്കുന്നതും യുക്രെയ്ൻ-റഷ്യൻ യുദ്ധം തുടരുന്നതുമാണ് സാമ്പത്തിക ഭാരം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.
തുടരുന്ന പണപ്പെരുപ്പ സമ്മർദങ്ങളും അമേരിക്കയിലെയും യൂറോപ്പിലെയും സമീപകാലത്ത് ഉടലെടുത്ത സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങളും സാമ്പത്തിക മേഖലക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും ഐ.എം.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.






