
വാണിജ്യ വാഹനങ്ങൾ നിർമിക്കുന്ന പ്രമുഖ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്‌ലാൻഡിന്റെ (BSE: 500477, NSE: ASHOKLEY) 2024-25 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ (ജനുവരി – മാർച്ച്) പ്രവർത്തനഫലം പ്രസിദ്ധീകരിച്ചു.
കമ്പനിയുടെ മുഖ്യ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിലും ലാഭത്തിലും വാർഷിക വളർച്ച രേഖപ്പെടുത്തി. അതുപോലെ അശോക് ലെയ്‍ലാൻഡിന്റെ ഓഹരി ഉടമകൾക്കായി ബോണസ് ഷെയറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശം ചുവടെ ചേർക്കുന്നു.
മാർച്ച് പാദഫലം
2025 ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ അശോക് ലെയ്‍ലൻഡ് മുഖ്യ പ്രവർത്തനങ്ങളിൽ നിന്നും നേടിയ വരുമാനം 11,907 കോടിയായി ഉയർന്നു.
വാർഷികാടിസ്ഥാനത്തിൽ ആറ് ശതമാനവും ഡിസംബർ പാദവുമായി തട്ടിച്ചു നോക്കുമ്പോൾ 26 ശതമാനം വീതവും വർധനയാണ് കുറിച്ചത്. കമ്പനിയുടെ ചരിത്രത്തിൽ ത്രൈമാസ കാലയളവിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വരുമാന കണക്കുമാണിത്.
അതുപോലെ മാർച്ച് പാദത്തിൽ അശോക് ലെയ്‍ലൻഡ‍് കരസ്ഥമാക്കിയ അറ്റാദായം 1,246 കോടി രൂപയാണ്. മുൻ വർഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ 38 ശതമാനം വർധന. തൊട്ടുമുൻപത്തെ പാദവുമായി (ഡിസംബർ പാദം) നോക്കിയാൽ 63 ശതമാനം വളർച്ചയും അറ്റാദായത്തിൽ കുറിച്ചു.
അതേസമയം കമ്പനിയുടെ പ്രവർത്തനലാഭം മാർച്ച് പാദത്തിൽ 1,791 കോടിയായിഉയർന്നു. വാർഷികാടിസ്ഥാനത്തിൽ 15 ശതമാനം വളർച്ച. കമ്പനിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തനലാഭം കൂടിയാണിത്.
ബോണസ് ഇഷ്യൂ
മാർച്ച് പാദഫലം പ്രഖ്യാപിച്ചതിനൊപ്പം അശോക് ലെയ്‍ലൻഡിന്റെ ഓഹരി ഉടമകൾക്കായി ബോണസ് ഇഷ്യൂ അഥവാ ബോണസ് ഓഹരി അനുവദിക്കുമെന്ന് കമ്പനി നേതൃത്വം വ്യക്തമാക്കി. 1:1 അനുപാതത്തിലാകും നിക്ഷേപകർക്ക് ബോണസ് ഇഷ്യൂ അനുവദിക്കുക.
അതായത് നിർദിഷ്ട റെക്കോഡ് തീയതിയിൽ കൈവശമുള്ള ഓരോ അശോക് ലെയ്‍ലൻഡ് ഓഹരിക്കും വീതം അധികമായി ഓരോ ഓഹരി കൂടി സൗജന്യമായി നൽകുമെന്ന് സാരം.
ഇതിനായുള്ള റെക്കോഡ് തീയതി പിന്നീട് അറിയിക്കും. 14 വർഷത്തിനു ശേഷമാണ് അശോക് ലെയ്‍ലൻഡ് ഓഹരി ഉടമകൾക്കായി ബോണസ് ഇഷ്യൂ അനുവദിക്കുന്നത്.