ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആമസോണ്‍ ഇന്ത്യയിലെ വെട്ടിനിരത്തല്‍ അതീവഗുരുതരമായേക്കുമെന്ന്‌ സൂചന

ബംഗളുരു: ആമസോണ്‍ ഇന്ത്യാ ഘടകത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ അതീവഗുരുതരമായേക്കുമെന്നു മുന്നറിയിപ്പ്‌. ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ട്വിറ്റര്‍, ഫെയ്‌സ്‌ബുക്കിന്റെ മാതൃകമ്പനി മെറ്റ തുടങ്ങിയവ പിരിച്ചുവിട്ടതിലും കൂടുതല്‍ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടേക്കുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ 10,000 ജീവനക്കാരെങ്കിലും തെറിക്കുമെന്നാണ്‌ സൂചന. രാജ്യത്ത്‌ കമ്പനിയുടെ പ്രധാന ഓഫീസുകള്‍ ബംഗളൂരുവിലാണ്‌ ഉള്ളത്‌.

മറ്റ്‌ പ്രധാന നഗരങ്ങളില്‍ കോ-വര്‍ക്കിംഗ്‌ സ്‌പേസുകളില്‍ നിന്നാണ്‌ ജീവനക്കാര്‍ ജോലി ചെയ്യുന്നത്‌. നേരിട്ടും അല്ലാതെയും ഇന്ത്യയില്‍ ആമസോണ്‍ 11 ലക്ഷത്തിലധികം പേര്‍ക്കു തൊഴില്‍ നല്‍കുന്നു.

ഈ ആഴ്‌ച തന്നെ കമ്പനി കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിക്കുമെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ലാഭകരമല്ലാത്ത, ആമസോണിന്റെ ചില യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട്‌ മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളോട്‌ ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാജ്യാന്തര തലത്തില്‍ ടെക്‌ വമ്പന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി ജീവനക്കാരെ പിരിച്ചുവിടുകയാണ്‌. ചെലവ്‌ ചുരുക്കാനും ആഗോള മാന്ദ്യ സാധ്യതയും കമ്പനികളെ തൊഴില്‍ വെട്ടികുറയ്‌ക്കുന്ന തീരുമാനത്തിലേക്ക്‌ നയിക്കുന്നു.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന്‌ ശേഷം ട്വിറ്റര്‍ 3700 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെ മെറ്റ 11,000 ജീവനക്കാരെ പുറത്താക്കി.

X
Top