
രാജ്യത്ത് ഉത്പ്പാദനം വർധിപ്പിച്ചാൽ അലുമിനിയം വാങ്ങുന്നതിന് വിദേശ രാജ്യങ്ങളിലെ സംരംഭകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അലെമൈ
കൊച്ചി: കേരളത്തിന് ഒരു പ്രധാന അലുമിനിയം എക്‌സ്ട്രൂഷന്‍ ഹബ്ബാകാനുള്ള കഴിവുണ്ടെന്ന് അലുമിനിയം എക്‌സ്ട്രൂഷന്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജിതേന്ദ്ര ചോപ്ര. എന്നാല്‍ അടിയന്തര സര്‍ക്കാര്‍ പിന്തുണയും നികുതിരഹിത ഇറക്കുമതികള്‍ക്കെതിരായ സുരക്ഷാ നടപടികളും ഇല്ലാത്തതിനാല്‍ നിര്‍മാതാക്കള്‍ ഉത്പ്പാദന പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലാഭകരവും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളതുമായി തുടരണമെങ്കില്‍ അസംസ്‌കൃത വസ്തുക്കളുടെ വില, അംഗീകാരങ്ങള്‍, ലോജിസ്റ്റിക്‌സ് വെല്ലുവിളികള്‍ എന്നിവ പരിഹരിക്കുന്നതിന് ഈ മേഖലയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്. ഈ പശ്ചാത്തലത്തിൽ അലുമിനിയം വ്യവസായത്തിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്യാനും അലുമെക്സ് ഇന്ത്യ 2025 സെപ്തംബർ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടത്തുകയാണെന്നും ലുലു മാരിയറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അലുമിനിയം മൂല്യ ശൃംഖലയിലുടനീളമുള്ള 200-ൽ അധികം പ്രദര്‍ശകരും 12,000 ബിസിനസ് സന്ദര്‍ശകരും പരിപാടിയുടെ ഭാഗമാകും.
രാജ്യത്തുടനീളമുള്ള സ്ഥാപിത അലുമിനിയം എക്‌സ്ട്രൂഷന്‍ ശേഷി പ്രതിവര്‍ഷം 3 ദശലക്ഷം ടണ്ണാണ്. എന്നാല്‍ ഉത്പ്പാദനം ഏകദേശം 1.2 ദശലക്ഷം ടണ്‍ മാത്രമാണ്, അതിനാല്‍ ബാക്കി 1.8 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് നിലവിലുളളത്. അമേരിക്കയുടെ നികുതി വർധനവിന്മേലുളള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ഈ മേഖലയെ പിന്തുണയ്ക്കണം. മികച്ച പിന്തുണ ലഭ്യമായാൽ ഇറക്കുമതി ചെയ്യാതെ ആവശ്യത്തിലധികമുളള അലുമിനിയം രാജ്യത്ത് തന്നെ ഉത്പ്പാദിപ്പിക്കാനാകുമെന്നും ജിതേന്ദ്ര ചോപ്ര പറഞ്ഞു.
കൊച്ചിയിലെ മലബാര്‍ എക്‌സ്ട്രൂഷന്‍, ഹിന്‍ഡാല്‍കോയുടെ പ്രതിവര്‍ഷം 12,000 മെട്രിക് ടണ്‍ ഉല്പാദനശേഷിയുള്ള ആലുപുറത്തെ പ്ലാന്റ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ വഴി ആര്‍ക്കിടെക്ച്ചര്‍, ഗതാഗതം, പ്രതിരോധം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയ്ക്കുള്ള അലുമിനിയം പ്രൊഫൈലുകളുടെയും ലോഹക്കൂട്ടുകളുടെയും വിതരണത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഉത്പ്പാദിപ്പിക്കുന്ന അലുമിനിയത്തിൽ 7-8 ശതമാനവും കേരളത്തിൽ നിന്നാണ്. കേരളത്തിന് ശക്തമായ വ്യാവസായിക അടിത്തറ, മികച്ച കണക്റ്റിവിറ്റി, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി എന്നിവ ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്തെ അലുമിനിയം എക്‌സ്ട്രൂഷന്‍ നിര്‍മാതാക്കള്‍ പലതരം വെല്ലുവിളികള്‍ നേരിടുന്നു. സ്വന്തമായി ബോക്‌സൈറ്റ് ശേഖരമുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ അലുമിനിയം ഉത്പാദക രാജ്യമാണ് ഇന്ത്യയെങ്കിലും, ഇവിടെ അസംസ്‌കൃത വസ്തുക്കളുടെ വില തീര്‍ത്തും അസ്ഥിരമാണ്. പാരിസ്ഥിതിക അനുമതികള്‍ നേടുന്നതിലെ കാലതാമസം, ഉയര്‍ന്ന ഉത്പ്പാദനച്ചെലവ്, ഉയര്‍ന്ന ഗതാഗത ചെലവുകള്‍ എന്നിവ മത്സരക്ഷമത ഇല്ലാതാക്കുകയും ഈ മേഖലയിലെ ശേഷി വികസനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, വ്യവസായത്തിന്റെ നട്ടെല്ലായ ആഭ്യന്തര എംഎസ്എംഇകള്‍, സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഇളവുകള്‍, ചൈനയില്‍ നിന്നും വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതി എന്നിവയുടെ സമ്മര്‍ദത്തില്‍ ബുദ്ധിമുട്ടുകയാണ് ഇന്ത്യ. ഇതിനെല്ലാം പരിഹാരം കാണാൻ രാജ്യത്തെ അലുമിനിയം ഉത്പ്പാദകർക്ക് സാധിക്കുമെന്നും, രാജ്യത്ത് ഉത്പ്പാദനം വർധിപ്പിച്ചാൽ അലുമിനിയം വാങ്ങുന്നതിന് വിദേശ രാജ്യങ്ങളിലെ സംരംഭകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. ഹിന്‍ഡാല്‍കോ, വേദാന്ത, ജെഎന്‍എആര്‍ഡിഡിസി, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇഇപിസി-ഇന്ത്യ എന്നിവയുടെ പിന്തുണയോടെയാണ് അലുമെക്‌സ് ഇന്ത്യ 2025 നടത്തുന്നത്. എംഎസ്എംഇകള്‍ മുതല്‍ പ്രധാന സംരംഭങ്ങള്‍ വരെ രാജ്യവ്യാപകമായി 250-ലധികം അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രമുഖ വ്യവസായ സംഘടനയാണ് അലുമിനിയം എക്‌സ്ട്രൂഷന്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (അലെമൈ).