
. എഐസാറ്റ്സിന്റെ കേരളത്തിലെ രണ്ടാമത്തെയും രാജ്യ വ്യാപകമായുളള എട്ടാമത്തെയും വിമാനത്താവളമാണിത്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമ്പൂര്‍ണ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്). കേരളത്തില്‍ എഐസാറ്റ്സിന്റെ സേവനം ലഭ്യമായ രണ്ടാമത്തെ വിമാനത്താവളവും രാജ്യത്ത് എട്ടാമത്തേതുമാണ് കൊച്ചി. പ്രാരംഭ ഘട്ടത്തില്‍ പരിശീലനം നേടിയ 150 ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണവും ഘട്ടംഘട്ടമായി കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഭാവിസജ്ജമായ സാങ്കേതികവിദ്യകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍, സുസ്ഥിര ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് മാതൃകകള്‍ എന്നിവകൊണ്ട് ഇന്ത്യയിലെ പ്രധാന വ്യോമയാന കേന്ദ്രങ്ങളില്‍ ഒന്നായ കൊച്ചിയില്‍ പുതിയ നിലവാരമാണ് എയര്‍ ഇന്ത്യ സാറ്റ്സ് അവതരിപ്പിക്കുന്നത്.
ബത്തിക് എയര്‍, തായ് ലയണ്‍ എയര്‍ എന്നിവയില്‍ തുടങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന മുഴുവന്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കും സേവനം നല്‍കുന്നതിനായുള്ള പ്രവര്‍ത്തനത്തിനാണ് എയര്‍ ഇന്ത്യ സാറ്റ്സ് തുടക്കമിടുന്നത്. നൂതന സാങ്കേതികവിദ്യകളും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ആഗോള നിലവാരത്തിലുള്ള മികച്ച സേവനം നല്‍കാനുള്ള എഐസാറ്റ്സിന്‍റെ പ്രതിബദ്ധതയാണ് ഇവിടെ കാണുന്നത്. 28ലധികം എയര്‍ലൈനുകള്‍ വന്നുപോകുന്ന കൊച്ചി വിമാനത്താവളത്തില്‍ 60,000 ടണ്ണിലധികം കാര്‍ഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് 2024 സാമ്പത്തിക വര്‍ഷം എത്തിയത്. കാര്യക്ഷമവും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവും സുരക്ഷയെ മുന്‍നിര്‍ത്തിയുമുള്ള ആവശ്യങ്ങള്‍ ഇവിടെ വര്‍ധിച്ചു വരികയാണ്. എഐസാറ്റ്സിന്‍റെ വരവോടെ പുതു തലമുറ സേവന പ്ലാറ്റ്ഫോമുകള്‍, ഓട്ടോമാറ്റിക് വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് ടൂളുകള്‍, എന്‍ഡ് ടു എന്‍ഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ യാത്രക്കാര്‍ക്ക് ലഭ്യമാകും.
ഇന്ത്യയില്‍ അതിവേഗം വളരുന്ന എവിയേഷന്‍ രംഗത്തെ പിന്തുണയ്ക്കുകയെന്ന എഐസാറ്റ്സിന്‍റെ ദൗത്യത്തിലെ ഒരു നിര്‍ണായക ഘട്ടമാണ് കൊച്ചിയിലേക്കുള്ള തങ്ങളുടെ ഈ വരവെന്ന് എഐസാറ്റ്സ് സിഇഒ രാമനാഥന്‍ രാജാമണി പറഞ്ഞു. കൊച്ചിയെ കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നും ആഭ്യന്തര- അന്താരാഷ്ട്ര ഇടങ്ങളിലേക്ക്, പ്രത്യേകിച്ച് ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെയും കാര്‍ഗോയുടേയും വളര്‍ച്ച ശക്തമാവുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് സിയാലിന്‍റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകയും ഗള്‍ഫ്-ഇന്ത്യ-തെക്കുകിഴക്കന്‍ ഏഷ്യന്‍ വ്യോമ ഇടനാഴിയില്‍ കേരളം തന്ത്രപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന സമയത്താണ് എഐസാറ്റ്സ് കൊച്ചിയിലേക്ക് എത്തുന്നത്. പുതുതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാന്‍ഡ്ലറാണ് എഐസാറ്റ്സ്.
വിമാനങ്ങളുടെ പുറം ഭാഗം ശുചീകരിക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി റോബോട്ടിക് ഡ്രൈ വാഷ് സംവിധാനം അവതരിപ്പിച്ചതടക്കമുള്ള ഹരിത സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് എഐസാറ്റ്സ് നേതൃത്വം നല്‍കി വരുന്നു. ഗ്രൗണ്ട് റഡാര്‍ അടിസ്ഥാനത്തിലുള്ള റിയല്‍ ടൈം റിസോഴ്‌സ് അലോക്കേഷന്‍ പ്ലാറ്റ്‌ഫോം, ഇലക്ട്രിക് ജിഎസ്ഇ, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് റാമ്പുകള്‍ തുടങ്ങിയ പദ്ധതികളിലൂടെ സുസ്ഥിരവും അത്യാധുനികവുമായ വിമാനത്താവള പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുകയാണ് കമ്പനി. ഇപ്പോൾ ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം, റാഞ്ചി, റായ്പൂര്‍, കൊച്ചി എന്നീ എട്ട് വിമാനത്താവളങ്ങളിലാണ് എഐസാറ്റ്സ് സേവനമനുഷ്ഠിക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗിന് പുറമെ കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലും കമ്പനിയുടെ നിക്ഷേപങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ബെംഗളൂരുവിലെ എഐസാറ്റ്സ് ലോജിസ്റ്റിക്സ് പാര്‍ക്കിനൊപ്പം നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 87 ഏക്കറില്‍ ഒരുങ്ങുന്ന മള്‍ട്ടി-മോഡല്‍ കാര്‍ഗോ ഹബ് ഇന്ത്യയിലെ ഏറ്റവും ആധുനിക കാര്‍ഗോ സൗകര്യമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിനിംഗ് അക്കാദമികള്‍ സ്ഥാപിക്കല്‍, പ്രാദേശിക യുവാക്കള്‍ക്കായി തൊഴില്‍–നൈപുണ്യ വികസന അവസരങ്ങള്‍ ഒരുക്കല്‍, ഗ്രൗണ്ട് സര്‍വീസസ്, എയര്‍സൈഡ് ഓപ്പറേഷന്‍സ്, കാര്‍ഗോ ലോജിസ്റ്റിക്സ് മേഖലകളിലെ ദീര്‍ഘകാല കരിയര്‍ പാതകള്‍ സൃഷ്ടിക്കല്‍ എന്നിവയിലൂടെ പ്രാദേശിക പ്രതിഭകളെ വളര്‍ത്തുന്നതിലും എയര്‍ ഇന്ത്യ സാറ്റ്സ് പ്രതിജ്ഞാബദ്ധമാണ്.
