
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ പെട്ടുപോയ മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം. ഗൾഫ് മേഖലയിൽ നിന്ന് പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങി. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ.
മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. വിദേശ വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് യാത്രക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ദില്ലി, കോഴിക്കോട്, കൊച്ചി, മംഗളൂരൂ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ. യൂറോപ്പ്, കാനഡ, യുഎസ് സർവീസുകൾ വീണ്ടും തുടങ്ങി.
അതേസമയം, വിമാന ടിക്കറ്റ് നിരക്കിലെ കഴുത്തറപ്പൻ വർധന നിരീക്ഷിക്കുന്നുവെന്നാണ് വ്യോമയാന മന്ത്രലായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇടപെടൽ വ്യക്തമല്ല.






