
2026 ഫെബ്രുവരി ഒന്നു മുതൽ ഡൽഹിക്കും ചൈനയിലെ ഷാങ്ഹായിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏകദേശം ആറ് വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ ചൈനയിലേക്ക് സർവീസ് പുനരാരംഭിക്കുന്നത്.
ആവശ്യമായ റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി, 2026-ൽ മുംബൈയ്ക്കും ഷാങ്ഹായിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നതായി എയർലൈൻ അറിയിച്ചു. ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കോണമി ക്ലാസിൽ 238 വിശാലമായ സീറ്റുകളുമുള്ള ഇരട്ട ഇടനാഴികളോടു കൂടിയ ബോയിങ് 787-8 വിമാനം ഉപയോഗിച്ച് ഡൽഹിക്കും ഷാങ്ഹായിക്കും ഇടയിൽ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
നേരത്തെ, ഒക്ടോബറിലാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമുള്ള ആദ്യ വിമാന സര്‍വീസായ കൊല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് പറന്നുയർന്നത്.
ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ 2020-ല്‍ കോവിഡ് വ്യാപനത്തോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയും ചെയ്തു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.
സെപ്റ്റംബറിൽ ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി വ്യാപാരം, കൈലാസ് മാനസസരോവര്‍ തീര്‍ഥാടന യാത്രകള്‍ എന്നിവ തുടരാനും ആ യോഗത്തില്‍ ധാരണയായിരുന്നു.






