
ന്യൂഡൽഹി: 500 പുതിയ വിമാനങ്ങൾ വാങ്ങാൻ കമ്പനികളുമായി ധാരണയിലെത്തി എയർ ഇന്ത്യ. 100 ബില്യൻ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങൾ വാങ്ങുന്നതെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതിനു പിന്നാലെയുള്ള വമ്പൻ പുതുക്കലിന്റെ ഭാഗമായാണു നടപടി. പുതിയ വിമാനങ്ങളുമായി ആഭ്യന്തര, രാജ്യാന്തര യാത്രയിൽ ആധിപത്യം സ്ഥാപിക്കുകയാണു ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഫ്രാൻസിന്റെ എയർബസ്, എതിരാളികളായ ബോയിങ് എന്നീ കമ്പനികൾക്കു തുല്യമായാണു വിമാനനിർമാണ കരാർ അനുവദിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
എയർബസിന്റെ എ320 നിയോസ്, എ350എസ്, ബോയിങ്ങിന്റെ 737 മാക്സ്, 787 വൈഡ്ബോഡീസ്, 777 എക്സ്എസ് എന്നീ വിമാനങ്ങളാണു വാങ്ങുന്നത്. വെള്ളിയാഴ്ചയാണ് എയർഇന്ത്യയും എയർബസും കരാറിൽ ഒപ്പിട്ടത്. ഇക്കഴിഞ്ഞ ജനുവരി 27ന് ബോയിങ്ങുമായി കരാറായിരുന്നു.
കരാറിനെപ്പറ്റി പ്രതികരിക്കൻ എയർഇന്ത്യയും വിമാനനിർമാണ കമ്പനികളും തയാറായില്ല. അടുത്തിടെ, സിംഗപ്പുർ എയർലൈൻസുമായി സഹ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി വിസ്താര എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി മാറി.
1932ൽ ജെആർഡി ടാറ്റ തുടങ്ങിയ എയർ ഇന്ത്യയെ 1953ൽ ദേശസാൽക്കരിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയെ പിന്നീട് ടാറ്റ തന്നെ സ്വന്തമാക്കുകയായിരുന്നു.






