
മുംബൈ: രാജ്യത്ത് രാജ്യത്ത് വൈകാതെ തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കും.
വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റാളേഷനുകൾ നടക്കുന്നുണ്ട്. മികച്ച സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് ടെലികോം കമ്പനികളെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഗതിശക്തി സഞ്ചാര പോർട്ടലിൽ 5ജി റൈറ്റ് ഓഫ് വർക്ക് (RoW) ആപ്ലിക്കേഷൻ ഫോമിന്റെ അവതരിപ്പിക്കലിനൊപ്പം സർക്കാർ ‘ദി ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ (ഭേദഗതി) റൂൾസ്, 2022’ അവതരിപ്പിച്ചു.
ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ (ഭേദഗതി) റൂൾസ് വഴി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ചെറിയ സെല്ലുകളുടെ വിന്യാസം, ഏരിയൽ ഫൈബർ എന്നിവ വേഗത്തിൽ വിന്യസിക്കാൻ സഹായിക്കും.
5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാണ് വിന്യസിക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭിക്കും. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂണൈ എന്നിവയാണ് തുടക്കത്തിൽ 5ജി എത്തുന്ന നഗരങ്ങൾ.
3ജി, 4ജി എന്നിവ പോലെ തന്നെ ടെലികോം കമ്പനികൾ ഉടൻ തന്നെ 5ജി താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചേക്കും. വ്യവസായ വിദഗ്ധരുടെ അഭിപ്രായപ്രകാരം 5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ കൂടുതൽ പണം ചെലവാക്കാൻ തയാറായേക്കാം എന്നാണ്.
റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവർ നിലവിൽ 4ജി നിരക്കുകളുടെ കാര്യത്തിൽ മൽസരത്തിലാണ്. ഇതിനാൽ തന്നെ 5ജി സേവനങ്ങൾക്ക് എത്രത്തോളം വില ഈടാക്കാമെന്നത് സംബന്ധിച്ച് ടെലികോം കമ്പനികൾ കാര്യമായി തന്നെ ചർച്ച ചെയ്യുന്നുണ്ട്.
കൂടാതെ കുറഞ്ഞ നിരക്കിൽ സ്മാര്‍ട് ഫോണുകൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും ജിയോ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ ആലോചന തുടങ്ങിയിട്ടുണ്ട്.