
തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നടപടി വേഗത്തിലാക്കി സംസ്ഥാന സർക്കാർ. 305.71 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി നൽകി ഗതാഗതവകുപ്പ് ഉത്തരവിറക്കി.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ഭൂമി ഏറ്റെടുക്കാനാണിത്. ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടറും മീനച്ചിൽ, കാഞ്ഞിരപ്പളളി, കോട്ടയം താലൂക്കുകളിലായി 119.89 ഹെക്ടറും തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഇതിനായി റവന്യൂ വകുപ്പ് വിജ്ഞാപനമിറക്കും.
ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നടപടി വേഗത്തിലാക്കിയത്. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരാണ് നൽകുക. ഇതുപ്രകാരം കിഫ്‌ബി വഴി 1900 കോടി രൂപ നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽപ്പെടും. കേന്ദ്രബജറ്റിൽ പദ്ധതിക്കായി തുക മാറ്റിവച്ചിരുന്നില്ല.
ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. 1997–98 റെയിൽവേ ബജറ്റിൽ അനുവദിച്ച പദ്ധതിയാണിത്.
അങ്കമാലിയിൽനിന്ന് കാലടി വരെയുള്ള റെയിൽവേ ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിർദിഷ്ട പദ്ധതി. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ 14 സ്റ്റേഷനുകള്‍.






