
ന്യൂഡൽഹി: ബാങ്കുകളിൽ അഞ്ചുവർഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 42,272 കോടി രൂപയാണ് പൊതു-സ്വകാര്യ ബാങ്കുകളിലായി കുമിഞ്ഞുകൂടിയത്. പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടിയും സ്വകാര്യ ബാങ്കുകളിൽ 6087 കോടിയുമാണുള്ളത്.
2014-ൽ രൂപവത്കരിച്ച ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലാണ് ഈതുക നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെ കണ്ടെത്താനും തിരികെനൽകാനുമുള്ള ബോധവത്കരണപ്രവർത്തനങ്ങളിലൂടെ അഞ്ചുവർഷത്തിനുള്ളിൽ മടക്കിനൽകാനായത് 5729 കോടി രൂപ മാത്രം. ബാക്കി ഇപ്പോഴും ബാങ്കുകളിൽത്തന്നെയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
സാധാരണക്കാരായ അക്കൗണ്ടുടമകളുടെ ചെറിയതുകകൾമുതൽ ഇതിൽപ്പെടും. പൊതുമേഖലാ ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കൂടുതൽ അനാഥപ്പണം. 2022-23 സാമ്പത്തികവർഷംമാത്രം 8086 കോടി രൂപ ആരും വരാതെ ബാങ്കിൽ ബാക്കിയായി.
2.18 കോടി അക്കൗണ്ടുകളിലായാണ് ഇത്രയും തുക. പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നിൽ.






