എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

വിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 77.17 ഹെക്ടർ സ്ഥലം, കടല്‍ നികത്തിയായിരിക്കും കണ്ടെത്തുക. നേരത്തെ ഒന്നാംഘട്ടത്തില്‍ തുറമുഖത്തിനായി 63 ഹെക്ടർ ഭൂമി കടല്‍ നികത്തിയെടുത്തിരുന്നു. നിലവില്‍ തുറമുഖത്തിന്റെ യാർഡ് നിലനില്‍ക്കുന്നത് ആദ്യഘട്ടത്തില്‍ നികത്തിയെടുത്ത ഭൂമിയിലാണ്.

ഇതോടെ രണ്ടും മൂന്നും ഘട്ടത്തില്‍ തുറമുഖ വികസനത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ല.
ഡ്രഡ്ജ് ചെയ്തായിരിക്കും കടല്‍ നികത്തുന്നതിനുള്ള മണല്‍ കണ്ടെത്തുക. പദ്ധതിപ്രദേശത്തുതന്നെ ഡ്രെജ്ജിങ് നടത്തി കടല്‍പ്രദേശം കരയാക്കിമാറ്റും.

യാർഡ് നിർമാണത്തിനാണ് കടല്‍ നികത്തി സ്ഥലം കണ്ടെത്തുക. അടുത്തഘട്ടത്തില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലധികം സംഭരണശേഷിയാണ് തുറമുഖം ലക്ഷ്യമിടുന്നത്.
നിലവില്‍ ഡ്രഡ്ജ് ചെയ്യേണ്ട ഭാഗത്ത് കണ്ടല്‍ക്കാടുകള്‍ ഇല്ലാത്തതിനാല്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു സാധ്യതയില്ലെന്ന് പാരിസ്ഥിതിക അനുമതി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു.

നിലവിലെ കണ്ടെയ്നർ ടെർമിനല്‍ 800 മീറ്റർ എന്നത് അടുത്തഘട്ടത്തില്‍ 2000 മീറ്റർ എന്നനിലയില്‍ വികസിപ്പിക്കും. 1200 മീറ്റർകൂടി അടുത്തഘട്ടത്തില്‍ വികസിപ്പിക്കുമ്ബോള്‍ ലോകത്തെ നീളംകൂടിയ വിഭാഗത്തിലുള്ള അഞ്ച് കപ്പലുകള്‍ക്ക് ഒരേസമയം വിഴിഞ്ഞത്ത് ബെർത്ത് ചെയ്യാനാകും. കൂടാതെ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കുംകൂടി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും അടുത്തഘട്ടത്തിലെ ബെർത്ത് നിർമാണം.

നിലവില്‍ മൂന്ന് കിലോമീറ്റർ നീളത്തിലാണ് ബ്രേക്ക്വാട്ടർ. ഇത് നാലു കിലോമീറ്ററായി ഉയർത്തും. തുറമുഖത്തിന്റെ കണ്ടെയ്നർ ശേഷി ഉയർത്തുകയാണ് അടുത്തഘട്ടത്തില്‍ പ്രധാനം. നിലവില്‍ 10 ലക്ഷം ടിഇയു(ഒരു ടിഇയു- 20 അടി നീളമുള്ള കണ്ടെയ്നർ) ആണ്. ഇത് 44.5 ലക്ഷം ടിഇയു ആയാണ് ഉയർത്തുന്നത്.

രണ്ടും മൂന്നും ഘട്ടം പ്രവർത്തനസജ്ജമാകുമ്ബോള്‍ പ്രത്യക്ഷമായും പരോക്ഷമായും 2700 പേർക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിന്റെ കയറ്റുമതി-ഇറക്കുമതി മേഖലയില്‍ വലിയ കുതിപ്പ് ഈ രണ്ടുഘട്ടം പൂർത്തിയാകുമ്ബോള്‍ ഉണ്ടാകുമെന്ന്, പാരിസ്ഥിതിക അനുമതി നല്‍കിയ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടില്‍ പറയുന്നു.

തുറമുഖത്തോടനുബന്ധിച്ചുള്ള ക്രൂയിസ് ടെർമിനല്‍കൂടി പ്രവർത്തനസജ്ജമാകുമ്പോള്‍ വിനോദസഞ്ചാരമേഖലയിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖം നിർമാണം ആരംഭിച്ചത്.

നാലുവർഷത്തിനുള്ളില്‍(1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ. എന്നാല്‍, പലകാരണങ്ങളാല്‍ നിർമാണം നീണ്ടുപോവുകയായിരുന്നു.

X
Top