
ന്യൂഡൽഹി: ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 5 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഊർജിതമാക്കി. ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതിനാൽ ഗ്രാമ,നഗര മേഖലകളിൽ ഉപഭോക്താക്കൾ പ്രയാസത്തിലാണ്.
ഒരു സിലിണ്ടർ മാത്രം കൈവശമുള്ളവരും ഒന്നിലേറെ സിലിണ്ടറുകൾ കൈവശമുള്ളവരിൽ കാലിയായവ നേരത്തെ നിറച്ചുവയ്ക്കാത്തവരുമാണ് പ്രതിസന്ധിയിലായത്. ഇത്തരക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് 5 കിലോ ഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയത്. ശനിയാഴ്ച മാത്രം 90,000 സിലിണ്ടറുകൾ വിതരണം ചെയ്തു.
ഗാർഹിക കണക്ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാം എന്നതാണു നേട്ടം. 12 ദിവസത്തിനിടെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.
ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിലും വർധനയുണ്ടായി. ശനിയാഴ്ച്‌ച മാത്രം 51 ലക്ഷത്തിലധികം ഗാർഹിക സിലിണ്ടറുകൾ വിതരണം ചെയ്തു.
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു കേന്ദ്ര സർക്കാർ ആവർത്തിച്ചു.
എൽപിജിയുമായി കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്ക് കടന്ന ഗ്രീൻ സാൻവിക്കു പിന്നാലെ ഗ്രീൻ ആശ എന്ന കപ്പൽ കൂടി രാജ്യത്തേക്ക് അടുക്കുന്നുണ്ട്. പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്ത് എത്തുന്ന എട്ടാമത്തെ എൽപിജി ടാങ്കറാണ് ഗ്രീൻ ആശ. ഗ്രീൻ സാൻവിയിൽ 46,650 മെട്രിക് ടൺ എൽപിജിയും ഗ്രീൻ ആശയിൽ 20,000 മെട്രിക് ടൺ എൽപിജിയുമുണ്ട്.






