സൂറിച്ച്: 2034 ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2030-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് സ്പെയിൻ, പോർച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യംവഹിക്കുമെന്നും ആഗോള ഫുട്ബോള്‍ സംഘടന വ്യക്തമാക്കി. വെർച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
2022-ല്‍ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.
ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയയും ഇൻഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിൻമാറുകയായിരുന്നു. 2027-ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും.
2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവിടങ്ങളില്‍ നടക്കും.
യുറഗ്വായില്‍നടന്ന ആദ്യലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നുമത്സരങ്ങള്‍ സൗത്ത് അമേരിക്കൻ രാജ്യങ്ങള്‍ക്ക് അനുവദിച്ചത്.
2026 ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.