
മുംബൈ: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ വൈമനസ്യമാണ് യുഎസുമായുള്ള രാജ്യത്തിന്റെ വ്യാപാര ഉടമ്പടി വൈകിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ജിഎം വിത്തുകള്‍ ഇറക്കുമതി ചെയ്യാന്‍ യുഎസ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇതിന് രാജ്യം തയ്യാറാകാത്തത് ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സമാകുന്നു.
അതേസമയം ജനിതക മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസില്‍ നിന്നും സോയാബീന്‍,ചോളം എന്നിവ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറാകുമായിരുന്നുവെന്ന് നീതി ആയോഗ് മെമ്പര്‍ രമേശ് ചന്ദ് പറഞ്ഞു.
കാര്‍ഷിക, ക്ഷീര മേഖലകളിലേക്കുള്ള യുഎസ്് പ്രവേശനത്തിന് ഇന്ത്യ പച്ചക്കൊടി വീശിയിട്ടില്ലെങ്കിലും ഇന്ത്യയുമായുള്ള കരാര്‍ അന്തിമമാക്കിയതായി ട്രമ്പ് അവകാശപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീതി ആയോഗ് മെമ്പറുടെ പരാമര്‍ശം.
‘വ്യക്തിപരമായി ഞാന്‍ ജിഎം വിത്തുകള്‍ക്ക് എതിരല്ല, എന്നാല്‍ വലിയൊരു വിഭാഗം കര്‍ഷകര്‍ ഇതിനെതിരായത് ചര്‍ച്ച മുന്നോട്ട്‌കൊണ്ടുപോകുന്നതിന് തടസ്സമാകുന്നു,’ ചന്ദ് പറഞ്ഞു. ജനിതകമാറ്റം വരുത്തിയ സസ്യങ്ങളെയാണ് ജിഎം വിളകള്‍ എന്ന് പറയുന്നത്. കീടങ്ങളേയും രോഗങ്ങളേയും പ്രതിരോധിക്കുന്നതിനും പോഷകമൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജനിതകമാറ്റം വരുത്തുന്നത്.
ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങളുടെ പ്രധാന വിപണി യുഎസാണെന്നും അതുകൊണ്ടുതന്നെ വിപണി നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നും ചന്ദ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതിയുടെ 10 ശതമാനം യുഎസിലേയ്ക്കാണ്. 5.5 ബില്യണ്‍ ഡോളര്‍ വരുമിത്.
അതേസമയം ഇന്ത്യ-യുഎസ് മിനി ട്രേഡ് ഡീല്‍ ഈയാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.






