
വായ്പാ ഇടപാടുകാർക്ക് ആശ്വാസം സമ്മാനിച്ച് റീപ്പോനിരക്കിൽ 0.50% ബംപർ ഇളവ് പ്രഖ്യാപിച്ച റിസർവ് ബാങ്ക്, സാധാരണക്കാർക്ക് കൂടുതൽ നേട്ടം സമ്മാനിച്ച് സ്വർണപ്പണയ വായ്പകളുടെ മാനദണ്ഡങ്ങളും ആകർഷകമാക്കി.
ഇനിമുതൽ സ്വർണം പണയം വച്ച് വായ്പ എടുക്കുന്നവർക്ക് പണയസ്വർണത്തിന്റെ വിപണിവിലയുടെ 85% വരെ തുക വായ്പയായി കിട്ടും. നിലവിൽ ഈ പരിധി (എൽടിവി – ലോൺ ടു വാല്യു) 75 ശതമാനമാണ്.
2.5 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണ് പുതുക്കിയ എൽടിവി ബാധകം. സ്വർണം പണയം വയ്ക്കുമ്പോൾ കൂടുതൽ തുക വായ്പ കിട്ടുമെന്നത് സാധാരണക്കാർക്ക് വലിയ പ്രയോജനമാകും. ഉദാഹരണത്തിന്, നിലവിൽ ഒരുലക്ഷം രൂപയുടെ സ്വർണം പണയംവച്ചാൽ പരമാവധി 75,000 രൂപയാണ് വായ്പയായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാരന് നൽകുന്നത്.
ഇനിമുതൽ 85,000 രൂപവരെ ലഭിക്കും. അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാനാണ് പലരും കൈവശമുള്ള സ്വർണാഭരണം പണയംവയ്ക്കുന്നതെനന്നതിനാൽ, വായ്പാ ഇടപാടുകാർക്ക് വലിയ നേട്ടമാണ് പുതിയ മാനദണ്ഡം.
ചെറുകിട വായ്പകൾക്കായി ഇടപാടുകാരന്റെ പൂർവകാല വായ്പാത്തിരിച്ചടവ് (ക്രെഡിറ്റ് അപ്രൈസൽ/ക്രെഡിറ്റ് സ്കോർ) പരിശോധിക്കുന്നത് ഒഴിവാക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ക്രെഡിറ്റ് സ്കോർ മോശമായതിനാൽ വായ്പ ലഭിക്കാതെ പോകുന്നവർക്ക് ഇത് വലിയ ആശ്വാസം പകരും. അതേസമയം, വായ്പാ കരാർ പ്രകാരം തന്നെയാണ് ഇടപാടുകാർ തുക വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ നിർദേശം കൊണ്ടുവരും.