
സ്വന്തം ബസുകള്ക്കുമാത്രം ഡീസല് നിറയ്ക്കാന് ഉപയോഗിച്ചിരുന്ന പമ്പുകളില് നിന്ന് മറ്റുവാഹനങ്ങള്ക്ക് ചില്ലറവില്പ്പന ആരംഭിച്ചപ്പോള് കെ.എസ്.ആര്.ടി.സി.ക്ക് നേട്ടം 153.43 കോടി.
93 ഡിപ്പോകളിലെ 72 പമ്പുകളില് 50 എണ്ണം മറ്റുവാഹനങ്ങള്ക്കും ഇന്ധനം നല്കുന്ന ‘യാത്രാഫ്യൂയല്സ്’ ആക്കാനുള്ള നീക്കത്തിലാണ് കോര്പ്പറേഷന്.
തിരുവനന്തപുരം വികാസ് ഭവനിലെ പെട്രോള്-ഡീസല് പമ്പ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഈ വര്ഷം അവസാനത്തോടെ സംസ്ഥാനത്തെ ഏറ്റവുംവലിയ റീട്ടെയില് പെട്രോള്-ഡീസല് പമ്പുടമയായി കെ.എസ്.ആര്.ടി.സി. മാറും.
2021 സെപ്റ്റംബര് മുതല് 2022 ഡിസംബര് വരെ 12 പമ്പുകളില് നിന്നുള്ള ഡീലര് കമ്മിഷനായി 3.43 കോടിരൂപ കിട്ടിയിട്ടുണ്ട്. 115 കോടിരൂപയുടെ വിറ്റുവരവാണുള്ളത്. പുനര്വിന്യാസത്തിനിടെ ജോലിയില്ലാതായ ജീവനക്കാരെയാണ് പമ്പുകളില് നിയോഗിച്ചത്.
വന്കിട ഉപഭോക്താക്കള്ക്കുള്ള ഡീസല് വില എണ്ണക്കമ്പനികള് വര്ധിപ്പിച്ചപ്പോള് കെ.എസ്.ആര്.ടി.സി. പ്രതിന്ധിയിലായിരുന്നു.
ആ സമയത്ത് എണ്ണക്കമ്പനിയില് നിന്ന് ഉപഭോക്താവ് എന്നനിലയില് ഇന്ധനം വാങ്ങുന്നത് കെ.എസ്.ആര്.ടി.സി. ഒഴിവാക്കി. പകരം കെ.എസ്.ആര്.ടി.സി.യുടെ ഉടമസ്ഥതയില് റീട്ടെയില് പമ്പുകളുള്ളയിടത്തുനിന്ന് ഡീസല് നിറച്ചു.
ഈ വഴിക്ക് 150 കോടിയുടെ ലാഭമുണ്ടായി. സ്വന്തം പമ്പില്ലാത്തയിടത്ത് സ്വകാര്യപമ്പില് നിന്ന് നിറച്ചു.






