റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

യാനം കേരള വിനോദസഞ്ചാരത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഈ മാസം 17 മുതല്‍ 19 വരെ വര്‍ക്കലയില്‍ നടക്കുന്ന കേരള വിനോദസഞ്ചാരത്തിന്‍റെ ‘യാനം’ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലിന്‍റെ ആദ്യ പതിപ്പ് ഇന്ത്യയിലും വിദേശത്തെയും എഴുത്തുകാര്‍, കലാകാരന്മാർ , ഡോക്യുമെന്‍ററി സംവിധായകര്‍, വ്ളോഗര്‍മാര്‍, യാത്രാപ്രേമികള്‍, പാചകരംഗത്തെ പ്രഗത്ഭര്‍ എന്നിവരുടെ കൂടിച്ചേരലിന് വേദിയൊരുക്കും. വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖ വ്യക്തികളുടെ സര്‍ഗാത്മക അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും പങ്കിടാനുള്ള ഇടമായി ഫെസ്റ്റിലെ സെഷനുകള്‍ മാറും. ബുക്കര്‍ സമ്മാന ജേതാവ് ഷെഹാന്‍ കരുണതിലക, ഗ്രാഷ്യന്‍ അവാര്‍ഡ് നേടിയ ശ്രീലങ്കന്‍ എഴുത്തുകാരന്‍ ആന്‍ഡ്രൂ ഫിഡല്‍ ഫെര്‍ണാണ്ടോ എന്നിവരുള്‍പ്പെടെ 33 പ്രഭാഷകരുടെ ശ്രദ്ധേയമായ നിരയാണ് യാനം ഫെസ്റ്റിലുള്ളത്.

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി ടൂറിസം പ്രചാരണത്തിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് യാനം ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. ‘സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്’ എന്നതാണ് ഫെസ്റ്റിവെലിന്‍റെ കേന്ദ്ര പ്രമേയം. സാഹിത്യവും യാത്രയുമായുള്ള ചിരകാല ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഗ്രാമി അവാര്‍ഡ് ജേതാവായ സംഗീതജ്ഞന്‍ പ്രകാശ് സോണ്‍തെക്ക, വര്‍ത്തമാനകാല ഓര്‍ഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവിയും നാടകകൃത്തും യാത്രാ എഴുത്തുകാരിയുമായ പ്രൊഫ. നതാലി ഹാന്‍ഡല്‍, പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍, പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യര്‍ എന്നിവര്‍ പ്രഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

നൂതനമായ കാമ്പയിനുകളിലൂടെ അന്താരാഷ്ട്ര പ്രശംസ നേടിയ കേരള ടൂറിസത്തിന്‍റെ കൈയൊപ്പ് പതിഞ്ഞ വൈവിധ്യമാര്‍ന്ന പരിപാടിയായിരിക്കും യാനം എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രധാനപ്പെട്ട മൈസ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേരളത്തിന്‍റെ സന്നദ്ധതയുടെ തെളിവായിരിക്കും ഇത്. യാനം ഒരു യാത്രാ സാഹിത്യോത്സവം മാത്രമല്ല. യാത്രകളെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ഫെസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.

വര്‍ക്കലയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിനു പരിചയെപ്പടുത്താനും യാനത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബറ്റന്‍ കവി ടെന്‍സിന്‍ സുണ്ടു, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവര്‍ത്തി, 2015 ലെ ഹെന്‍റി കാര്‍ട്ടിയര്‍ ബ്രെസണ്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആശ തദാനി എന്നിവരും പരിപാടിയിലെ മറ്റ് പ്രമുഖരാണ്. നോവലിസ്റ്റും ക്യൂറേറ്ററുമായ സബിന്‍ ഇക്ബാലും എഴുത്തുകാരി നിര്‍മ്മല ഗോവിന്ദരാജനും ചേര്‍ന്നുള്ള സംഘമാണ് യാനം ഫെസ്റ്റിവെല്‍ ക്യുറേറ്റ് ചെയ്യുന്നത്. എഴുത്ത്, ഫേട്ടോഗ്രഫി, ആയുര്‍സൗഖ്യം (വെല്‍നെസ്) തുടങ്ങിയ വിഷയങ്ങളില്‍ വിജ്ഞാനപ്രദമായ പരിശീലന കളരികളും യാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്

X
Top