
പാലക്കാട്: നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളികളെല്ലാം പണി മതിയാക്കി കോൾപാടങ്ങളിൽനിന്നു കയറിപ്പോയിട്ടു വർഷങ്ങളായി. അവർക്കു പകരം പാടങ്ങളിൽ ഇപ്പോൾ വിയർപ്പൊഴുക്കുന്നതു ബംഗാളികളാണ്. ഒരു നെൽക്കൃഷി സീസണിൽ കോൾപാടങ്ങളിൽ ഏകദേശം 20 കോടിയോളം രൂപ കർഷകർ മുതലിറക്കുന്നുണ്ട്.
ഇതിൽ പകുതിയും കൂലി ഇനത്തിലാണു ചെലവഴിക്കുന്നത്. ബംഗാളിൽനിന്നെത്തുന്ന തൊഴിലാളികൾ ഒരു സീസണിൽ കോൾപാടത്തുനിന്നു കൊണ്ടുപോകുന്നത് ഏകദേശം 15 കോടിയോളം രൂപയാണ്. സീസണിൽ ആയിരക്കണക്കിന് ബംഗാളികൾ കേരളത്തിലെ വയലുകളിൽ പണിക്കിറങ്ങുന്നുവെന്നാണു കണക്ക്.
അതെ, 15 കോടി രൂപ പോകുന്നത് ബംഗാളി തൊഴിലാളികളുടെ കൈകളിലേക്ക്. ബംഗാളിൽ കർഷകത്തൊഴിലാളികൾക്ക് 250 രൂപ മുതൽ 450 രൂപ വരെയാണ് ദിവസകൂലിയായി ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ 800 മുതൽ 1200 രൂപ വരെ ലഭിക്കുന്നു.
പണിയെടുക്കാൻ തയാറായിരുന്നെങ്കിൽ ഇവിടത്തെ കർഷകത്തൊഴിലാളികൾക്കു ലഭിക്കുമായിരുന്ന തുകയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. നിലമൊരുക്കാൻ സമയമായാൽ അവർ കൂട്ടത്തോടെ മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽനിന്ന് എത്തും. പുരുഷന്മാർ മാത്രമടങ്ങിയ സംഘമാണു പണിക്കിറങ്ങുന്നത്.
വരമ്പ് ഒരുക്കുന്നതു മുതൽ മെതിച്ച നെല്ല് ചാക്കിലാക്കി കയറ്റിക്കൊടുക്കുന്ന പണിവരെ ചെയ്യുന്നത് ബംഗാളികളാണ്. നിലമൊരുക്കാനും വിത്തിടാനും ഞാറു പറിക്കാനും നടീലിനും വളമിടാനും മരുന്നടിക്കാനുമെല്ലാം കരാറാണ്. ഒരു തൊഴിലാളി 1,000 രൂപയ്‌ക്കെങ്കിലും പണിയെടുക്കും.
പുലർച്ചെ അഞ്ചോടെ പാടത്തിറങ്ങിയാൽ പണി തീർത്തിട്ടേ കയറൂ. നമ്മുടെ കർഷകത്തൊഴിലാളികൾ ഉപേക്ഷിച്ച പാടങ്ങളിൽ ബംഗാളികൾ ഇറങ്ങാൻ തയാറായിരുന്നില്ലെങ്കിൽ ഏക്കർ കണക്കിനു കോൾനിലങ്ങൾ തരിശായി തീർന്നേനെ.






