
തിരുവനന്തപുരം: രാജ്യത്തിന് അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വാണിജ്യപ്രവർത്തനം ആരംഭിച്ച് ഒരുവർഷത്തിനകം 664 കപ്പലുകളാണ് ചരക്കുകയറ്റാനും ഇറക്കാനുമായി തുറമുഖത്ത് എത്തിയത്. ലക്ഷ്യമിട്ടതിനേക്കാൾ നാല് ലക്ഷം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ കഴിഞ്ഞു.
നികുതിയിനത്തിൽ 100 കോടിയോളം രൂപയും ലഭിച്ചു. 160 രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ എത്തിയതും നേട്ടം. പ്രവർത്തനം തുടങ്ങി ആദ്യവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു ലക്ഷ്യം. 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായി.
ഏഷ്യൻ തീരങ്ങളിൽ മുമ്പ് വന്നിട്ടില്ലാത്ത എംഎസ്‌സി ടർക്കി, എംഎസ്‌സി ഐറീന, എംഎസ്‌സി വെറോന ഉൾപ്പെടെ ലോകത്തിലെ ഏറ്റവും കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി.
എംഎസ്‌സിയുടെ യൂറോപ്യൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവീസിലും ആഫ്രിക്കൻ സർവീസിലും വിഴിഞ്ഞം ഉൾപ്പെട്ടു.
രണ്ടാംഘട്ടത്തിന്റെ നിർമാണം ജനുവരിയിൽ ആരംഭിക്കും. 2028ൽ നിർമാണം പൂർത്തിയാക്കുന്നതോടെ കുറഞ്ഞ സ്ഥാപിതശേഷി വർഷം 40 ലക്ഷം ടിഇയു ആയി ഉയരും. 10000– 15000 കോടിയോളം രൂപയാണ് അദാനി പോർട്‌സ് നിക്ഷേപിക്കുക.






