എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വിഴിഞ്ഞം തുറമുഖം: നവംബർ ഒന്നുമുതൽ റോഡ്‌ മാർഗം ചരക്കുനീക്കം

തിരുവനന്തപുരം: കേരളപ്പിറവി ദിനംമുതൽ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ ആഭ്യന്തര ചരക്ക്‌ കയറ്റിറക്ക്‌ നടക്കും. കസ്റ്റംസ്‌ അനുമതി ലഭ്യമായതോടെയാണിത്‌. വിഴിഞ്ഞത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും. 300 മീറ്റർ റോഡുകൂടി നിർമിക്കാനുണ്ട്‌. ഗേറ്റ്‌ വേ കാർഗോ തുടങ്ങുന്നതോടെ തുറമുഖത്തിന്റെ ഗുണം പ്രാദേശിക വിപണിയിലും പ്രതിഫലിക്കും.

കാർഷിക, മത്സ്യമേഖലയിൽ കയറ്റുമതി വർധിക്കും. വിഴിഞ്ഞത്തുനിന്ന്‌ റോഡ്‌ മാർഗം ചരക്കെത്തിച്ച്‌ യൂറോപ്പ്‌, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക്‌ ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ സമയംകൊണ്ട്‌ എത്തിക്കാനാകും. യൂറോപ്യൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മെഡിറ്ററേനിയൻ ഷിപ്പിങ്‌ കന്പനിയുടെ(എംഎസ്‌സി) ജേഡ്‌ സർവീസും ആഫ്രിക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചരക്കുകപ്പൽ സർവീസും വിഴിഞ്ഞത്ത്‌ എത്തുന്നുണ്ട്‌.

കേരളത്തിന്‌ പുറമേ തമിഴ്‌നാട്‌, കർണാടക എന്നീ സംസ്ഥാനങ്ങളും റോഡ്‌ മാർഗം ചരക്കുകൾ എത്തിക്കാനും കൊണ്ടുപോകാനും സംവിധാനം പ്രയോജനപ്പെടുത്തും. നിലവിൽ ട്രാൻസ്‌ഷിപ്പ്‌മെന്റാണ്‌ (വലിയകപ്പലുകളിൽ എത്തുന്ന ചരക്കുകൾ ചെറുകപ്പലുകൾ വഴി മറ്റു തുറമുഖങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌) നടക്കുന്നത്‌.

ഡിസംബർ മൂന്നിനാണ്‌ കൊമേഴ്‌സ്യൽ ഓപ്പറേഷൻസ്‌ ആരംഭിച്ചത്‌. ഒന്പതുമാസം പൂർത്തിയാകുംമുന്പ്‌ കൈകാര്യശേഷി പൂർണമായും നേടാനായി. 10 ലക്ഷം ടിഇയു ആണ്‌ കൈകാര്യശേഷിയായി നിശ്‌ചയിച്ചിരുന്നത്‌.

ഇതിനകം 470ലേറെ കപ്പലുകൾ വിഴിഞ്ഞത്തെത്തി. 10.20 ലക്ഷത്തിലേറെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്‌തു. ഏറ്റവും വളർച്ചയുള്ള ആഴക്കടൽ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ തുറമുഖമായാണ്‌ വാണിജ്യലോകം വിഴിഞ്ഞത്തെ വിലയിരുത്തുന്നത്‌.

രണ്ടാംഘട്ട നിർമാണപ്രവർത്തനത്തിന്റെ ഉദ്‌ഘാടനത്തിനുള്ള ഒരുക്കം തുടങ്ങി. ഇത്‌ പൂർത്തിയാകുന്നതോടെ കൈകാര്യശേഷി 45 ലക്ഷം കണ്ടെയ്‌നറായി ഉയരും.

X
Top