
ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസ്സാക്കി.
വ്യാപക പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബിൽ സഭയിൽ കീറിയെറിഞ്ഞു. ബിൽ പാർലമെന്റ് സ്ഥിരം സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബഹളത്തെ തുടർന്ന് ഉച്ചയോടെ ലോക്സഭ പിരിഞ്ഞു. ബിൽ ഇനി രാജ്യസഭയുടെ പരിഗണനക്ക് വിടും.
കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി, ഡിഎംകെയുടെ ടി.ആർ.ബാലു, എസ്പിയുടെ ധർമേന്ദ്ര യാദവ് എന്നിവർ ബില്ലിനെ എതിർത്ത് സംസാരിച്ചു. പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
സംസ്ഥാനങ്ങൾക്ക് കൂടുതൽ ബാധ്യത വരുത്തുന്നതാണ് ബില്ലെന്നും വിമർശിച്ചു. എല്ലാ പദ്ധതികൾക്കും നെഹ്റുവിന്റെ പേര് നൽകിയ കോൺഗ്രസാണ് എൻഡിഎ സർക്കാറിനെ വിമർശിക്കുന്നതെന്ന് ചർച്ചക്ക് മറുപടി നൽകിയ ഗ്രാമീണ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞതോടെ സ്പീക്കർ ഓം ബിർല ഇടപെട്ടു.






