
ന്യൂഡൽഹി: അമേരിക്കന്‍ താരിഫ് കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ കയറ്റുമതിക്കാരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായ അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ നീക്കം.
കയറ്റുമതിക്കാര്‍ക്കായി ഈടില്ലാത്ത വായ്പകള്‍, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങിയ ഇളവുകള്‍ നല്‍കാന്‍ ആണ് സാധ്യത. വാണിജ്യ, വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റില്‍ കയറ്റുമതി പ്രോത്സാഹനത്തിനായി മാറ്റിവെച്ച 2,250 കോടി രൂപ ഇതിനായി ഉപയോഗിക്കും. ട്രംപിന്റെ താരിഫ് ഭീഷണികളെ നേരിടാനാണ് ഈ തുക അന്ന് മാറ്റിവെച്ചത്. ആ സമയത്ത് ഇന്ത്യ-അമേരിക്ക ബന്ധം മികച്ചതായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ബന്ധം വഷളായി. ഇന്ത്യ- യുഎസ് വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിനും ശിക്ഷാ നടപടിയെന്ന നിലയ്ക്ക് അമേരിക്ക ഓഗസ്റ്റില്‍ 50 ശതമാനം താരിഫ് ചുമത്തിയിരുന്നു.
പ്രതിസന്ധിയില്‍ തുണിത്തരങ്ങളും ആഭരണങ്ങളും
കയറ്റുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതോടെ ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന താരിഫ് നേരിടുന്ന രാജ്യമായി ഇന്ത്യ മാറി. ഇതോടെ വിയറ്റ്നാം, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ മത്സരക്ഷമമല്ലാതായി.
തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ തൊഴില്‍ മേഖലയെ ഇത് കാര്യമായി ബാധിക്കും. എങ്കിലും, വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് പ്രതീക്ഷ നല്‍കുന്നുണ്ട്. ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായിക്കണം
ഉയര്‍ന്ന താരിഫ് കാരണം അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 30 ശതമാനം നഷ്ടം നേരിടുന്നുണ്ടെന്ന് എന്‍ജിനീയറിങ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. ഈ നഷ്ടത്തിന്റെ പകുതിയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം.
അമേരിക്കന്‍ വിപണി മത്സരക്ഷമമല്ലാതായതോടെ, കയറ്റുമതിക്കാര്‍ക്ക് ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് മാറാന്‍ സഹായിക്കുന്നതിനെക്കുറിച്ചും വാണിജ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ഇതിനായി ബ്രാന്‍ഡിങ്, പാക്കേജിങ്, വെയര്‍ഹൗസിങ്, കയറ്റുമതി നിയമങ്ങള്‍ പാലിക്കാനുള്ള സഹായം എന്നിവ നല്‍കുമെന്നും സൂചനയുണ്ട്.