
ന്യൂയോർക്ക്: വിദേശരാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിയ കോടതിയുത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു.
രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാൻഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീല്‍കോടതി മരവിപ്പിച്ചത്.
ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിന് കോടതി അനുമതി നല്‍കി.
ഫെഡറല്‍ കോടതിയുടെ മുൻ വിധിപ്രകാരം ഏപ്രില്‍ രണ്ടിന് എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന തീരുവ, അതിനുമുൻപ് ചൈനയില്‍നിന്നുള്ള ചരക്കുകള്‍ക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതിത്തീരുവ, കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നുമുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവ എന്നിവ ഇല്ലാതാകേണ്ടതായിരുന്നു.
രാജ്യങ്ങളുടെമേല്‍ വലിയതോതില്‍ തീരുവ ഏർപ്പെടുത്തി ട്രംപ് നിയമപരമായ അധികാരപരിധി മറികടന്നെന്നു കാണിച്ചായിരുന്നു കോടതിവിധി.
ഏകപക്ഷീയമായി വിദേശരാജ്യങ്ങള്‍ക്ക് തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വീഞ്ഞ് ഇറക്കുമതിചെയ്യുന്ന വിഒഎസ് സെലക്ഷനുള്‍പ്പെടെയുള്ള ചെറുകിടകമ്പനികള്‍ക്കുവേണ്ടി ‘ലിബർട്ടി ജസ്റ്റിസ് സെന്റർ’ നല്‍കിയ കേസിലായിരുന്നു വിധി. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്.