
ന്യൂഡല്‍ഹി: ക്വാഡ് ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ഇന്ത്യയിലെത്തും. ഇന്ത്യയിലെ യുഎസ് നയതന്ത്രപ്രതിനിധി സെര്‍ജിയോ ഗോര്‍ വെള്ളിയാഴ്ച സൂചിപ്പിച്ചതാണിത്.
ക്വാഡ് നേതാക്കളെ കാണാന്‍ ട്രംപ് ‘ പ്രതിജ്ഞാബദ്ധനാണെന്നും’ യാത്രാ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും പ്രസിഡന്റിന്റെ അടുത്ത അനുയായി എന്നറിയപ്പെടുന്ന ഗോര്‍ സെനറ്റ് വിദേശകാര്യ സമിതിയോട് പറഞ്ഞു. അതേസമയം തീയതി തീരുമാനമായിട്ടില്ല.
യുഎസിനെ സംബന്ധിച്ചിടത്തോളം ക്വാഡ് പരമപ്രധാനമാണ്, ഗോര്‍ പറഞ്ഞു. ജൂണ്‍ 17 ന് നടന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി മോദി ട്രംപിനെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച പ്രസിഡന്റ് ട്രംപ് വരാമെന്നേറ്റു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും സന്ദര്‍ശന സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും ട്രംപ് പിന്‍മാറുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുന:സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പായിരിക്കും ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇന്ത്യയ്‌ക്കെതിരായ നിലപാടില്‍ ട്രംപ് അയവ് വരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ പ്രസിഡന്റ്, ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയറിയിച്ചു. ട്രംപിന്റെ പുതിയ പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായാണ് പ്രതികരിച്ചത്.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുരോഗമനമാത്മകവും സമഗ്രവുമാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിന്റെ വിലയിരുത്തലിനെ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുടര്‍ന്ന് വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കപ്പെട്ടു.
അതേസമയം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിക്കുകയാണ്. ഇത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില സന്തുലിതമാക്കുന്നുണ്ടെന്നാണ് രാജ്യത്തിന്റെ വാദം.