
വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ദ്വിതീയ താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
“അദ്ദേഹത്തിന് (റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു. അതായത് എണ്ണയുടെ 40 ശതമാനത്തോളം ഇന്ത്യയായിരുന്നു വാങ്ങിയിരുന്നത്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ചൈന ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്… ഞാന്‍ ദ്വിതീയ ഉപരോധം അല്ലെങ്കില്‍ ദ്വിതീയ താരിഫ് ഏര്‍പ്പെടുത്തിയാല്‍, അവരുടെ കാഴ്ചപ്പാടില്‍ അത് വളരെ വിനാശകരമായിരിക്കും. അത് ചെയ്യേണ്ടിവന്നാല്‍, ഞാന്‍ അത് ചെയ്യും. ഒരുപക്ഷേ അത് ചെയ്യേണ്ടിവരില്ലായിരിക്കും,” ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
പുടിനുമായുള്ള ഉന്നതതല ഉച്ചകോടി കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകുംവഴി എയര്‍ഫോഴ്‌സ് വണ്ണില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. അതേസമയം റഷ്യ-ഉക്രെയ്ന്‍ യുദ്ധവിരാമത്തിന്റെ സൂചന നല്‍കാതെ ചര്‍ച്ച അവസാനിച്ചു.
ട്രംപ് – പുട്ടിന്‍ കൂടിക്കാഴ്ച ലക്ഷ്യം നേടിയില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരായ ദ്വിതീയ താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌ക്കോട്ട് ബെസ്സന്റ് ബുധനാഴ്ച പറഞ്ഞിരുന്നു. റഷ്യയില്‍ നിന്നും ഓഹരി വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക താരിഫ് ഓഗസ്റ്റ് 27 നാണ് പ്രാബല്യത്തിലാകുന്നത്.