
കൊച്ചി: എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയും സാമ്പത്തിക ഉൾപ്പെടുത്തൽ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഊർജിതമാക്കാനുമായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 1.75 ലക്ഷം കോടി രൂപ കവിഞ്ഞു.
ഒക്‌ടോബർ 5ലെ കണക്കുപ്രകാരം നിക്ഷേപം 1,75,225 കോടി രൂപയാണ്. അക്കൗണ്ടുടമകൾ 47 കോടിയും. ഇതിൽ 31.42 കോടിപ്പേരും സ്ത്രീകളാണ്. ഇവരിൽ 26.16 കോടിപ്പേർ ഗ്രാമങ്ങളിലോ അർദ്ധനഗരങ്ങളിലോ വസിക്കുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. മൊത്തം നിക്ഷേപത്തിൽ 1.35 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്. റീജിയണൽ റൂറൽ ബാങ്കുകളാണ് (ഗ്രാമീൺ ബാങ്കുകൾ) രണ്ടാമത്; നിക്ഷേപം 34,573 കോടി രൂപ.
കേന്ദ്രസർക്കാർ 2014ലാണ് ജൻധൻ പദ്ധതി നടപ്പാക്കിയത്. ഇപ്പോൾ എട്ടാംവർഷത്തിലേക്ക് കടന്നിരിക്കുന്നു. ജൻധൻ യോജനയിലെ 18 ശതമാനത്തോളം അക്കൗണ്ടുകൾ സജീവമല്ലെന്നാണ് റിപ്പോർട്ട്.
കൂടുന്ന നിക്ഷേപം
(ജൻധൻ നിക്ഷേപം മുൻ വർഷങ്ങളിൽ – തുക കോടിയിൽ)
2018 ഏപ്രിൽ : ₹79,012
2019 ഏപ്രിൽ : ₹97,665
2020 ഏപ്രിൽ : ₹1.19 ലക്ഷം
2021 ഏപ്രിൽ : ₹1.46 ലക്ഷം
2022 ഏപ്രിൽ : ₹1.67 ലക്ഷം
2022 ഒക്‌ടോബർ : ₹1.75 ലക്ഷം