
- 5 വർഷത്തിനുള്ളിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് ഗഡ്കരി
ന്യൂഡൽഹി: ഇന്ത്യൻ വാഹന വ്യവസായത്തിന്റെ മൂല്യം 22 ലക്ഷം കോടി രൂപയായി വളർന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്കരി. എക്സ്പ്രസ് ഇൻഡസ്ട്രി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (EICI) കെപിഎംജിയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ല്‍ താൻ ഗതാഗത മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ വാഹന വ്യവസായത്തിന്റെ മൂല്യം 7.5 ലക്ഷം കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് മൂന്ന് മടങ്ങ് വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയുടെ വാഹന വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗഡ്ഗരി അഭിപ്രായപ്പെട്ടു. നിലവില്‍, യുഎസ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ മൂല്യം 78 ലക്ഷം കോടി രൂപയും ചൈനയുടേത് 47 ലക്ഷം കോടി രൂപയുമാണ്.
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ലോജിസ്റ്റിക്സ് മേഖല നിർണായകമാകുമെന്നും ഗഡ്കരി പറഞ്ഞു.
അടുത്തിടെ വരെ ഇന്ത്യയിലെ ലോജിസ്റ്റിക്സ് ചെലവ് ജിഡിപിയുടെ ഏകദേശം 16 ശതമാനം ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു സംയുക്ത ഐഐഎം-ഐഐടി സർവേ പ്രകാരം, ഞങ്ങള്‍ ഈ ലോജിസ്റ്റിക്സ് ചെലവ് 10 ശതമാനമായി കുറച്ചുവെന്ന് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു വലിയ നാഴികക്കല്ലാണ്.
ലോജിസ്റ്റിക്സ് ചെലവ് ഉടൻ തന്നെ ഒറ്റയക്കത്തിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’, ഗഡ്കരി പറഞ്ഞു. എക്സ്പ്രസ് വേകളിലും സാമ്പത്തിക ഇടനാഴികളിലുമുള്ള വലിയ നിക്ഷേപങ്ങളാണ് ലോജിസ്റ്റിക്സ് ചെലവ് കുറയാൻ കാരണമെന്നും ഗഡ്കരി വ്യക്തമാക്കി.