
ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിപണിയില്‍ നിന്ന് 6,77,000 കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇതോടെ കേന്ദ്രത്തിന്റെ മൊത്തം കടമെടുക്കല്‍ 14,72,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബജറ്റ് ലക്ഷ്യമായ 14,82,000 കോടി രൂപയേക്കാള്‍ അല്പം കുറവാണ്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, സര്‍ക്കാര്‍ 7,95,000 കോടി രൂപ വായ്പ നേടിയിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിനും വര്‍ദ്ധിച്ച ചെലവ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ശ്രദ്ധാപൂര്‍വ്വമായ ഇടപെടലാണിതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര, അതിര്‍ത്തി അനിശ്ചിതാവസ്ഥകള്‍ക്കിടയിലും ധനക്കമ്മി, ആഭ്യന്തര ഉത്പാദനത്തിന്റെ 4.4 ശതമാനമാക്കി നിലനിര്‍ത്തും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
28,000 കോടി രൂപ മുതല്‍ 33,000 കോടി രൂപ വരെ 22 ആഴ്ച ഗഡുക്കളായാണ് വായ്പയെടുക്കല്‍ പൂര്‍ത്തിയാക്കുക. അവസാന ഗഡു അവസാനിക്കുക 2026 മാര്‍ച്ച് 6 നായിരിക്കും. മൊത്തം വായ്പയില്‍ 10,000 കോടി രൂപ സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ വഴിയാകും. നിക്ഷേപക താല്‍പര്യം അനുസരിച്ച് 2000 കോടി വര്‍ദ്ധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ടായിരിക്കും. വിവിധ കാലാവധികളായിരിക്കും ബോണ്ടുകള്‍ക്കുണ്ടാകുക.
മൂന്ന് വര്‍ഷവും അഞ്ച് വര്‍ഷവും കാലാവധിയുള്ള ഹ്രസ്വകാല ബോണ്ടുകള്‍ മൊത്തം ഗഡുക്കളുടെ 19.9 ശതമാനമായും ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയുള്ള ഇടത്തരം ബോണ്ടുകള്‍ 36.5 ശതമാനമായും 50 വര്‍ഷം വരെയുള്ള ദീര്‍ഘകാല ബോണ്ടുകള്‍ വായ്പയുടെ 43.7 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇടത്തരം, ദീര്‍ഘകാല ബോണ്ടുകള്‍ കഴിഞ്ഞവര്‍ഷം യഥാക്രമം 32.4 ശതമാനവും 51.8 ശതമാനവുമായിരുന്നു.
ഇവയ്ക്ക് പുറമെ ഡിസംബര്‍ പാദത്തില്‍ എല്ലാ ആഴ്ചയും 19,000 കോടി രൂപയുടെ ട്രഷറി ബില്ലുകളും പുറപ്പെടുവിക്കും. 91 ദിവസത്തെ ബില്ലുകളില്‍ 7,000 കോടി രൂപയും 182 ദിവസത്തെ ബില്ലുകളില്‍ 6.000 കോടി രൂപയും 364 ദിവസത്തെ ബില്ലുകളില്‍ 6,000 കോടി രൂപയുമാണുള്‍പ്പെടുക. പ്രതികൂല സാഹചര്യങ്ങളില്‍ ആര്‍ബിഐയില്‍ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിന്നും 50,000 കോടി രൂപ സ്വീകരിക്കാനുള്ള ഓപ്ഷനും നിലനില്‍ക്കുന്നു.