
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നും ബോയിംഗ് കമ്പനിയില്‍ നിന്നുമുള്ള ഒരു സംഘം അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. നിരീക്ഷണ വിമാനങ്ങള്‍ക്കായുള്ള 4 ബില്യണ്‍ ഡോളറിന്റെ കരാര്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.
ആറ് പി-8ഐ നാവിക പട്രോളിംഗ് വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍. 2019 ലാണ് ഇന്ത്യയ്ക്ക് വിമാനങ്ങള്‍ വില്‍ക്കാന്‍ അനുമതി ലഭ്യമായത്. പന്ത്രണ്ടെണ്ണം രാജ്യം ഏറ്റെടുത്തു.
ഇന്ത്യന്‍ മഹാസമുദ്രവും പ്രധാന സമുദ്ര ചോക്ക് പോയിന്റുകളും നിരീക്ഷിക്കുന്നതിനാണ് വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം പുന:സ്ഥാപിക്കുന്നതിനുള്ള ചുവടുവെപ്പായിരിക്കും ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇന്ത്യയ്‌ക്കെതിരായ നിലപാടില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയവ് വരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ പ്രസിഡന്റ്, ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയറിയിച്ചു. ട്രംപിന്റെ പുതിയ പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായാണ് പ്രതികരിച്ചത്.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുരോഗമനമാത്മകവും സമഗ്രവുമാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിന്റെ വിലയിരുത്തലിനെ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ‘വളരെ നല്ല അന്തരീക്ഷത്തിലാണ്’ നടക്കുന്നതെന്നും അതിന്റെ ആദ്യ ഘട്ടം ഈ വര്‍ഷം നവംബറോടെ അന്തിമമാകുമെന്നുംകേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുടര്‍ന്ന് വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കപ്പെട്ടു.
അതേസമയം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിക്കുകയാണ്. ഇത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില സന്തുലിതമാക്കുന്നുണ്ടെന്നാണ് രാജ്യത്തിന്റെ വാദം.