
കൊച്ചി: ഇനി ചായകുടി അല്പം കടുപ്പമുള്ളതാകും. തേയിലയുടെ വില വർധിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കമ്പനികൾ. ഉത്പാദനച്ചെലവ് വർധിച്ചതാണ് കാരണം.
ഇതിനോടകം ഇന്ത്യയിലെ പ്രധാന തേയില കമ്പനികളായ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സും ഹിന്ദുസ്ഥാൻ യൂണിലിവറും വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും വില വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഈ വർഷം ജനുവരി മുതൽ തേയില ഉത്പാദനത്തിൽ ഇടിവ് പ്രകടമായിരുന്നു. കീടങ്ങളുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനവുമടക്കം ഉത്പാദനത്തെ ബാധിച്ചിരുന്നു. ഇത് ഉത്പാദന ചെലവ് ഉയർത്തി. ഇത്തവണ ഉത്തരേന്ത്യൻ വിപണികളിലും ഉത്പാദനം കുറഞ്ഞിരുന്നു. വരും മാസങ്ങളിലും ഉത്പാദനം കുറയാനുള്ള സാധ്യതയാണ് വിപണിയിൽ.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ തേയിലയ്ക്കുള്ള ആവശ്യകത കൂടിയിട്ടുണ്ട്. എന്നാൽ, ഇറാൻ-ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ കയറ്റുമതി നടക്കുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഓർത്തഡോക്സ് വിഭാഗം ഇലത്തേയിലയിൽ 89 ശതമാനവും വിൽപ്പന നടന്നു.
എന്നാൽ, മുൻ ആഴ്ചയെക്കാൾ നേരിയ രീതിയിൽ വിലയിടിവ് പ്രകടമായിരുന്നു. ഇന്ത്യയിൽ സി.ടി.സി. (ക്രഷ്, ടിയർ, കേൾ), ഓർത്തഡോക്‌സ് (ഇല), ഗ്രീൻ ടീ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇതിൽ സി.ടി.സി., ഓർത്തഡോക്സ് എന്നിവയാണ് ഉത്പാദനത്തിൽ മുന്നിൽ.






