
വാഷിങ്ടൻ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിലെ കല്ലുകടിയായി മാറിയത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയാണ്. ഇന്ത്യ എണ്ണവാങ്ങുമ്പോൾ നൽകുന്ന തുക ഉപയോഗിച്ചാണ് റഷ്യ, യുക്രെയ്നിൽ യുദ്ധം നടത്തുന്നതെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. പലപ്പോഴും ചൈനയെയും ഈ ആരോപണത്തിൽ ഇന്ത്യയ്ക്കൊപ്പം പാശ്ചാത്യ രാജ്യങ്ങൾ ചേർത്തുവയ്ക്കുന്നു.
എന്നാൽ ഇന്ത്യയും ചൈനയുമല്ല മറ്റൊരു ഏഷ്യൻ രാജ്യമായ തായ്‍വാനും റഷ്യയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെട്രോ കെമിക്കൽ ഉൽപ്പന്നമായ നാഫ്തയുടെ ഇറക്കുമതിയിലാണ് തായ്‍വാൻ ഇന്ത്യയെ മറികടന്ന് റഷ്യൻ ഇറക്കുമതി പട്ടികയിൽ ഒന്നാമതെത്തിയത്. അമേരിക്കയുമായി സൗഹൃദബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് തായ്‍വാൻ.
താരിഫ് ഏർപ്പെടുത്തിയപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ മാത്രം 25 ശതമാനമാണ് അധികമായി ഇന്ത്യയ്ക്ക് എതിരെ ട്രംപ് പിഴചുമത്തിയത്. എന്നാൽ സൗഹൃദ രാജ്യമായ തായ്‍വാനെതിരെയും ട്രംപ് അധിക താരിഫ് ചുമത്തുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
നാഫ്ത ഇറക്കുമതിയിൽ കഴിഞ്ഞ ആറുമാസത്തിനിടെ 1.3 ബില്യൻ യുഎസ് ഡോളറിന്റെ ഇടപാടുകളാണ് തായ്‍വാൻ റഷ്യയുമായി നടത്തിയത്. മുൻവർഷത്തെ ആദ്യപകുതിയെ അപേക്ഷിച്ച് 44 ശതമാനമാണ് വർധന. പ്ലാസ്റ്റിക്, ഫൈബർ, സെമികണ്ടക്ടർ എന്നിവയുടെ ഉൽപാദനത്തിൽ നാഫ്ത പങ്കുവഹിക്കുന്നു.
ഇറക്കുമതിയിൽ റഷ്യയെ ഉപയോഗിക്കുമ്പോഴും യുദ്ധത്തിന്റെ കാര്യത്തിൽ തായ്‍വാൻ യുക്രെയ്നെയാണ് പിന്തുണയ്ക്കുന്നത്.