
മുംബൈ: അടുത്ത അഞ്ചു മുതൽ ആറു വർഷത്തിനുള്ളിൽ ഇന്ത്യയിൽ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസ്. ഇ-വിറ്റാര ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് നിക്ഷേപ വിവരം കമ്പനി പുറത്തുവിട്ടത്.
മാരുതി സുസുക്കിയിൽ ഭൂരിപക്ഷ ഓഹരിയുള്ള സുസുക്കി ഇതിനകംതന്നെ ഇന്ത്യയിൽ 17 മോഡലുകൾ നിർമിച്ച് 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇനി ഇന്ത്യയെ ഇലക്‌ട്രിക് കാറുകളുടെ ഗ്ലോബൽ പ്രൊഡക്‌ഷൻ ഹബ്ബായി മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഈ പ്രഖ്യാപനത്തെത്തുടർന്ന് മാരുതി സുസുക്കിയുടെ ഓഹരികൾ 2.6 ശതമാനം ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ 40 ശതമാനവും മാരുതി സുസുക്കിയാണ് കൈയടക്കിയിരിക്കുന്നത്.