
കോട്ടയം: ഓണക്കാലത്ത് വെളിച്ചെണ്ണവില നിലവിട്ടുപോകുമെന്ന ഭീതിയില്‍ പാമോയില്‍ വിതരണത്തിന് ആലോചിച്ച് സപ്ലൈകോ. വെളിച്ചെണ്ണവിതരണം കാര്യക്ഷമമായി നടത്താനുള്ള പരിമിതി ഏജൻസികള്‍ സപ്ലൈകോയെ അറിയിച്ചുകഴിഞ്ഞു. 1.5 ലക്ഷം ലിറ്റർ വെളിച്ചെണ്ണമാത്രമാണ് ഇനി സപ്ലൈകോ ശേഖരത്തിലുള്ളത്.
ഇത് വരുന്ന മൂന്നുമാസത്തേക്ക് തികയില്ല. 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈകോയുടെ ഒരുമാസത്തെ വില്പന. ഇത്രയും ശേഖരം വാങ്ങാൻ ചുരുങ്ങിയത് 60 കോടി രൂപയെങ്കിലും വേണം. പൊതുവിതരണത്തിനാണെങ്കില്‍പ്പോലും വലിയതോതില്‍ മാർജിൻ കുറച്ച് എണ്ണ കൊടുക്കാൻ പ്രയാസമാണെന്നാണ് ഏജൻസികള്‍ പറയുന്നത്.
കൊപ്രക്ഷാമം ഉള്ളതിനാല്‍ വേണ്ടത്ര എണ്ണയുണ്ടാക്കാനും താമസംവരും. തെക്കുകിഴക്കൻ ഏഷ്യയിലെ മോശം ഉത്പാദനമാണ് കൊപ്ര കുറയാൻ കാരണം. ഓണക്കാലത്ത് ലിറ്ററിന് 600 രൂപയെങ്കിലും എത്തുമെന്നാണ് മൊത്തവ്യാപാരികള്‍ വിലയിരുത്തുന്നത്.
പാമോയില്‍ വിലയിലെ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലും സപ്ലൈകോയ്ക്ക് തലവേദനയാകും. ടെൻഡറില്‍ ലിറ്ററിന് 120-130 രൂപ ഉറപ്പിച്ചശേഷം വില വല്ലാതെ താഴ്ന്നാല്‍ സ്ഥാപനത്തിന് വൻ നഷ്ടമുണ്ടാകും.
പാമോയില്‍ വാങ്ങണമെന്ന സപ്ലൈകോ ആവശ്യം ശ്രദ്ധയില്‍പ്പെട്ടതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ പറഞ്ഞു. വില കുറച്ച് വെളിച്ചെണ്ണ ലഭ്യമാക്കാൻകഴിയുമോ എന്നും നോക്കുന്നുണ്ട്. മറ്റ് മാർഗങ്ങള്‍ അടഞ്ഞാല്‍ പാമോയില്‍ വാങ്ങണോയെന്ന് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിയെ ക്യൂവില്‍ നിർത്തിയ പാമോയില്‍
1980-കളുടെ തുടക്കത്തില്‍ സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് വില കൂടിയപ്പോള്‍ സർക്കാർ റേഷൻകടകളും മാവേലി സ്റ്റോർ വഴിയും പാമോയില്‍ വിതരണംചെയ്തിരുന്നു.
അന്ന് വലിയ ക്യൂ ആണ് കടകള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നതെന്ന് റേഷൻ വ്യാപാരി സംഘടനാ നേതാവുകൂടിയായ ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.
10 രൂപയ്ക്കാണ് ഒരുലിറ്റർ വിറ്റിരുന്നത്. 1991-ലെ മന്ത്രിസഭയുടെ പാമോയില്‍ ഇറക്കുമതി, രാഷ്ട്രീയ വിവാദവുമായിരുന്നു.