
മുംബൈ: ആർബിഐയുടെ പണനയ പ്രഖ്യാപനം പുറത്തുവന്നതോടെ കുതിപ്പ് തിരികെപിടിച്ച് ഓഹരി വിപണി. സെന്സെക്സ് 1,500 പോയന്റിലേറെ മുന്നേറ്റം നടത്തി. നിഫ്റ്റിയാകട്ടെ 23,300 നിലവാരത്തിലെത്തുകയും ചെയ്തു.
പലിശ നിരക്കിൽ തത്സ്ഥിതി നിലനിര്ത്തിയതോടെ ബാങ്ക്, ഓട്ടോ, റിയല് എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ എട്ട് ശതമാനത്തോളം കുതിപ്പുണ്ടായി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണി മൂല്യം 7.68 ലക്ഷം കോടി ഉയര്ന്ന് 423.57 ലക്ഷം കോടി രൂപയിലെത്തി. ഐടി ഓഹരികളിലും കുതിപ്പ് പ്രകടമാണ്.
വിപ്രോ അഞ്ച് ശതമാനവും ഇന്ഫോസിസ് മൂന്ന് ശതമാനവും ടെക്മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല് ടെക് തുടങ്ങിയ ഓഹരികൾ രണ്ടു മുതൽ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, അള്ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീൽ, റിലയൻസ് എന്നീ സെന്സെക്സ് ഓഹരികളിലും കുതിപ്പുണ്ടായി.
എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2 ശതമാനവും സ്മോള് ക്യാപ് രണ്ട് ശതമാനവും ഉയര്ന്നു. ഫിനോലക്സ് കേബിൾസ്, പ്രസിറ്റീജ് എസ്റ്റേറ്റ്, മിന്ദ്ര കോർപ് തുടങ്ങിയവയുടെ ഓഹരികളിൽ ഇന്നലെ ഇടിവുണ്ടായി.
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും ആഗോള അനിശ്ചിതത്വവും തുടരുന്നതിനിടെ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ ആര്ബിഐ നിലനിര്ത്തിയിരുന്നു. ഇത് എട്ടാമത്തെ തവണയാണ് നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുന്നത്.
വളര്ച്ചാ അനുമാനമാകട്ടെ ഏഴ് ശതമാനത്തില് നിന്ന് 7.25 ശതമാനമായി ഉയര്ത്തുകയും ചെയ്തു. ഇതെല്ലാമാണ് ഓഹരി വിപണി നേട്ടമാക്കിയത്.






