
തിരുവനന്തപുരം: സ്ലാബുകൾ ചുരുക്കുന്നതിനെയും നികുതി നിരക്ക് കുറയ്‌ക്കുന്നതിനെയും ജിഎസ്ടി മന്ത്രിസമിതി പൊതുവിൽ സ്വാഗതം ചെയ്‌തെങ്കിലും വരുമാനനഷ്‌ടത്തിന്റെ കാര്യത്തിൽ പല മന്ത്രിമാരും ആശങ്ക രേഖപ്പെടുത്തി. നിരക്ക് കുറയ്‌ക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാനനഷ്‌ടം നികത്തുന്നതുകൂടി ഗൗരവപൂർവം പരിഗണിക്കണമെന്ന് യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന് നികുതിനഷ്‌ടമുണ്ടായാലും അത് നികത്താൻ മറ്റു മാർഗമുണ്ട്. ആർബിഐയുടെ ലാഭവിഹിതമായി തന്നെ ഒന്നര ലക്ഷം കോടി രൂപ കേന്ദ്രത്തിന് ലഭിച്ചു. നികുതി നഷ്‌ടം മറികടക്കാൻ സംസ്ഥാനങ്ങൾക്കുമുന്നിൽ അധികം വഴികളില്ല. അതുകൊണ്ട് നഷ്‌ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണം.
നികുതി നിരക്ക് കുറച്ചാലും പ്രയോജനം ഉപയോക്താക്കളിലേക്ക് എത്താറില്ലെന്ന വസ്‌തുതകൂടി പരിഗണിക്കണം. കേരളം നടത്തിയ പഠനത്തിൽ ഇത് വ്യക്തമായതാണ്.
പതിനായിരം രൂപയുടെ ഉൽപ്പന്നത്തിന് 10 ശതമാനം നികുതി കുറച്ചാൽ വിലയിൽ ആയിരം രൂപ കുറയണം. അതുണ്ടാകുന്നില്ല. നികുതി കുറയ്‌ക്കലിന്റെ നേട്ടം പലപ്പോഴും കമ്പനികൾക്കാണ്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പല കമ്പനികളുടെയും ഓഹരി വില ഉയർന്നത്.
നികുതി കുറയ്‌ക്കലിന്റെ ഗുണം സാധാരണക്കാരിലെത്തുമെന്ന് ഉറപ്പുവരുത്തണം– ബാലഗോപാൽ ആവശ്യപ്പെട്ടു.