
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടു.
മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 84,714 കോടി രൂപയെ അപേക്ഷിച്ച് 9% ഉയർന്ന് 92,287 കോടിയിലെത്തിയെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. മൊത്തം വായ്പകൾ 1.05 ലക്ഷം കോടിയിൽ നിന്ന് 10% ഉയർന്ന് 1.15 ലക്ഷം കോടി രൂപയുമായി.
ഇതോടെ, ബാങ്കിന്റെ മൊത്തം ബിസിനസ് 2 ലക്ഷം കോടി രൂപയും കടന്നു. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 10% മെച്ചപ്പെട്ട് 36,841 കോടി രൂപയായി.
കഴിഞ്ഞവർഷത്തെ സെപ്റ്റംബർ പാദത്തിൽ ഇത് 33,530 കോടിയായിരുന്നു. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ കാസ അനുപാതം (കാസ റേഷ്യോ) 31.80ൽ നിന്ന് 31.86 ശതമാനത്തിലേക്ക് ഉയർന്നതും നേട്ടമായി. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ 31.37 ശതമാനമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച 1.19% ഉയർന്ന് 29.72 രൂപയിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. 7,776 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 28% നേട്ടം (റിട്ടേൺ) സമ്മാനിച്ചിട്ടുണ്ട്. 4 ശതമാനം മാത്രമാണ് കഴിഞ്ഞ ഒരുമാസത്തെ നേട്ടം.